മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 22 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയാകും. പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ പുതുതായി നിര്‍മിച്ച കഫ്റ്റീരിയയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.

പോത്തുണ്ടി ഡാം ഉദ്യാനത്തില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി, കെ. ബാബു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.  ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി.  ബാലമുരളി, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ പി. ബാലകിരണ്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി രാമകൃഷ്ണന്‍, നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമന്‍,  വൈസ് പ്രസിഡന്റ് സതി ഉണ്ണി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത ടീച്ചര്‍, മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി. അനില്‍കുമാര്‍,  ഡി.ടി.പി.സി സെക്രട്ടറി കെ. ജി. അജേഷ്  എന്നിവര്‍ പങ്കെടുക്കും.


മംഗലം ഡാം ഉദ്യാന പരിസരത്ത് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി രാമകൃഷ്ണന്‍, വണ്ടാഴി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ദാസ്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സതീഷ്, വണ്ടാഴി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍,  ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഐ. സുബൈര്‍ കുട്ടി എന്നിവര്‍ പങ്കെടുക്കും.

ആകാശ സൈക്കിള്‍ സവാരിയടക്കം സാഹസിക ടൂറിസവുമായി പോത്തുണ്ടി ഡാം ഉദ്യാനം;
നാല് കോടി ചെലവില്‍ നവീകരണം

ആകാശ സൈക്കിള്‍ സവാരിയടക്കം സാഹസിക ടൂറിസത്തിന് പ്രാധാന്യം നല്‍കി മികച്ച വിനോദസഞ്ചാര അനുഭവങ്ങളുമായാണ് പോത്തുണ്ടി ഡാം ഉദ്യാനം സഞ്ചാരികളെ കാത്തിരിക്കുന്നത്. നെല്ലിയാമ്പതി മലനിരകളുടെ പ്രവേശന കവാടവും നെല്ലിയാമ്പതി സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ ഇടത്താവളവുമായ പോത്തുണ്ടി ഡാമും ഉദ്യാനവും സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി.

ടൂറിസം വകുപ്പ് നാല് കോടി ചെലവിലാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സാഹസികവും മാനസികവുമായ ഉല്ലാസത്തിന് ഉതകുന്ന രീതിയില്‍ ഉദ്യാനത്തിലെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്. പൊതുമേഖല സ്ഥാപനമായ വാപ്കോസ് ലിമിറ്റഡാണ് നിര്‍വഹണ ഏജന്‍സി.

ഉദ്യാനത്തില്‍ സാഹസിക സ്‌പോര്‍ട്‌സ്, കുട്ടികളുടെ കളിസ്ഥലം,  കിയോസ്‌ക്, ടോയ്‌ലറ്റ്, നടപ്പാത, കുടിവെള്ള വിതരണം, പ്രവേശന കവാടം, വേലി, നിലവിലെ ടോയ്‌ലറ്റ് ബ്ലോക്ക് നവീകരണം, മഴക്കുടില്‍, പോഡിയം, വൈദ്യുതീകരണം, നിരപ്പാക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയത്. ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയിലൂടെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും ശുചിത്വവും പച്ചപ്പും മികച്ച അന്തരീക്ഷവും ഉറപ്പുവരുത്തി സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും നല്‍കുക.



4.76 കോടിയുടെ നവീകരണം മംഗലം ഡാം ഉദ്യാനത്തിലും

പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനുള്ള വ്യൂ പോയിന്റ്, റോപ്പ് കോഴ്‌സ്, കുട്ടികള്‍ക്കായുള്ള കളി സൗകര്യങ്ങള്‍, കുളം, മഴക്കുടില്‍, ഇരിപ്പിടങ്ങള്‍, സ്റ്റേജ്, വൈദ്യുതീകരണം, ഇന്റര്‍ലോക്ക്, കമ്പോസ്റ്റിങ് പ്ലാന്റ് തുടങ്ങി 4.76 കോടിയുടെ പ്രവൃത്തികളാണ് ഉദ്യാനത്തില്‍ നടപ്പിലാക്കിയത്. പൊതുമേഖല സ്ഥാപനമായ വാപ്കോസ് ലിമിറ്റഡാണ് നിര്‍വഹണ ഏജന്‍സി. ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലിന്റെ (ഡി.എം.സി.) നിയന്ത്രണത്തിലുള്ള മംഗലം ഡാം ഉദ്യാനം നിര്‍മിക്കുന്നതിനായി 2008 ലാണ് ജലസേചന വകുപ്പിന് ടൂറിസം വകുപ്പ് 4.1 കോടി രൂപ കൈമാറുന്നത്.