പാലക്കാട്  : ജില്ലയില്‍ നിലവില്‍ 5554 കോവിഡ് രോഗികള്‍ വീടുകളിലും ഡൊമിസിലറി കെയര്‍ സെന്ററുകളിലുമായി ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ 198 പേരാണ് ഉള്ളത്. പോസിറ്റീവ് ആണെങ്കിലും രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത 10 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഇത്തരത്തില്‍ വീടുകളിലും ഡി.സി.സി കളിലും ചികിത്സ അനുവദിച്ചിട്ടുള്ളത്. മറ്റ് ഗുരുതര രോഗങ്ങളോ ഉള്ളവര്‍ക്ക് ഹോം ഐസോലേഷന്‍ അനുവദിക്കുന്നില്ല. ഈ നിബന്ധനകളില്‍ ഉള്‍പ്പെടാത്തവര്‍ ഹോം ഐസൊലേഷന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഉത്തരവാദിത്വപ്പെട്ട ബന്ധുവില്‍ നിന്നോ മറ്റോ സത്യവാങ്മൂലം വാങ്ങിയാണ് അതിന് അനുവാദം നല്‍കുന്നത്.

സ്വന്തമായി ഉപയോഗിക്കാവുന്ന റൂം, ബാത്‌റൂം, ഭക്ഷണം നല്‍കുന്നതിന് ആരോഗ്യമുള്ള ഒരു വ്യക്തിയുടെ സഹായം എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തിയാണ് ഹോം ഐസോലേഷന്‍ അനുവദിച്ചിട്ടുള്ളത്. രോഗി തന്നെ ശരീര ഊഷ്മാവ്, രക്തത്തിലെ ഓക്‌സിജന്റെ അളവ് എന്നിവ എല്ലാദിവസവും രാവിലെ 10 മണിക്കകം ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കും. ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍/ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗിയെ ദിവസേന രാവിലെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിക്കും.

രോഗിക്ക് പനി,ജലദോഷം,തൊണ്ടവേദന,തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ കണ്‍ട്രോള്‍ റൂമിലോ ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ സി.എഫ്.എല്‍.ടി.സി യിലേക്ക് മാറേണ്ടതാണ് എന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാവുന്ന കോവിഡ് രോഗബാധിതര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ വീടുകളില്‍ ഇല്ലെങ്കില്‍ ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിയാം.

8 സെന്ററുകളിലായി 800 ബെഡുകള്‍ നിലവില്‍ സജ്ജമാക്കിയിട്ടുണ്ട്.ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേന നോഡല്‍ ഓഫീസറെയും, ക്ലീനിംഗ് സ്റ്റാഫിനെയും സെന്ററുകളില്‍ നിയമിച്ചിട്ടുണ്ട്. ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ ദിവസേന ഫോണ്‍ മുഖേന രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കും.  അടുത്തുള്ള കോവിഡ് കെയര്‍ സെന്ററില്‍ നിന്നുള്ള സേവനവും ആവശ്യാനുസരണം ലഭ്യമാക്കും. രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നാല്‍ ആംബുലന്‍സ് സൗകര്യം ഉള്‍പ്പെയുള്ളവയും ലഭിക്കും.