കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലക്ക് കൂടുതല്‍ കരുത്തുപകരുന്ന മലമേല്‍ പാറ ടൂറിസം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു.സമുദ്രനിരപ്പില്‍ നിന്ന് 7000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മലമേല്‍ പാറയില്‍ ഒരുക്കിയ പദ്ധതി  കിഴക്കന്‍ മേഖലയുടെ വികസനത്തിന് ഏറെ പ്രയോജനം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

 

വനം – വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു ശിലാഫലകം അനാച്ഛാദനം ചെയ്തു.ഇക്കോ ടൂറിസം പദ്ധതികളാല്‍ സമ്പന്നമാണ്  കിഴക്കന്‍ മേഖല. അതുകൊണ്ട് തന്നെ പുനലൂര്‍ നിയോജകമണ്ഡലം പൂര്‍ണമായും ടൂറിസം ഹബ്ബായി മാറിയിരിക്കുകയാണ്. മന്ത്രി കെ രാജു  പറഞ്ഞു. കുളത്തൂപ്പുഴയില്‍ നിര്‍മാണം നടന്നുവരുന്ന വനം മ്യൂസിയത്തിന്റെ ആദ്യഘട്ടം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മന്ത്രി  അറിയിച്ചു.

ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന മലമേല്‍ പാറ ടൂറിസം പദ്ധതിക്ക് മൂന്നുകോടി രൂപയാണ് വിനിയോഗിച്ചത്. ടിക്കറ്റ് കൗണ്ടര്‍, കഫെറ്റീരിയ, ഷോപ്പുകള്‍, പാത് വേ, സ്ട്രീറ്റ് ലൈറ്റ്, ഫെന്‍സിംഗ്, ലാന്‍ഡ്‌സ്‌കേപ്പിങ്, സോളാര്‍ ലൈറ്റ്, ഇരുമ്പ് വേലികള്‍ എന്നിവയുടെയെല്ലാം നിര്‍മാണം പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ ഭാഗമായ ബൈനോക്കുലര്‍ ഒബ്‌സര്‍വേറ്ററിയുടെ പണി പുരോഗമിക്കുകയാണ്.