കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന് വീണ്ടും സർക്കാർ പുതിയ പാക്കേജ് തയാറാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കോവിഡ് പകർച്ചവ്യാധി ഗതാഗത മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ലോക്ക് ഡൌൺ കാലത്തു പൊതുഗതാഗതം സ്തംഭിച്ചിരുന്നു. അതിനു ശേഷവും സാധാരണ നിലയിലേക്ക് ഗതാഗത സംവിധാനങ്ങൾ തിരിച്ചു വന്നിട്ടില്ല. ഇത് കെഎസ്ആർടിസിയുടെ നില വളരെ പരുങ്ങലിലാക്കിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ പാക്കേജ്.
കഴിഞ്ഞ പാക്കേജ് എന്തുകൊണ്ട് നടപ്പായില്ല എന്നതു സംബന്ധിച്ച് ബന്ധപ്പെട്ട എല്ലാവരും ഒരു ആത്മപരിശോധന നടത്തേണ്ടതുണ്ട്. കേരള സർക്കാർ പറഞ്ഞ വാക്ക് കൃത്യമായി പാലിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷവും 1000 കോടി രൂപ വീതം കെഎസ്ആർടിസിക്ക് നൽകുകയുണ്ടായി. നടപ്പുവർഷത്തിൽ സർക്കാർ നൽകുന്ന സാമ്പത്തിക സഹായം 2000 കോടി രൂപയിലേറെ വരും. ആകെ 4160 കോടി രൂപ കെഎസ്ആർടിസിക്ക് ഈ സർക്കാർ ധനസഹായം നൽകിയിട്ടുണ്ട്. കഴിഞ്ഞസർക്കാരിന്റെ അഞ്ചുവർഷ ഭരണകാലത്ത് കെഎസ്ആർടിസിക്ക് ആകെ നൽകിയ സഹായം 1220 കോടി രൂപ മാത്രമാണ്.

പൊതുമേഖലയെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുമെന്നതാണ് സർക്കാർ നിലപാട്. പുതിയ പാക്കേജിന്റെ ഭാഗമായി തൊഴിലാളികളുടെ നീണ്ട കാലത്തെ ചില ആവശ്യങ്ങൾക്കാണ് പരിഹാരമുണ്ടാക്കുന്നത്.

1. ബാങ്കുകൾ, എൽഐസി, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങൾക്കുള്ള ജീവനക്കാരുടെ ശമ്പള റിക്കവറികൾ കുടിശികയിലാണ്. അതുപോലെ തന്നെയാണ് മെഡിക്കൽ റീ ഇംബേഴ്സ്മെൻറും. ജൂൺ മാസം അവസാനം വരെയുള്ള കണക്കുപ്രകാരം 255 കോടി രൂപ ഈ വകകളിൽ 2016 മുതൽ നൽകുവാനുണ്ട്. ഈ തുക സർക്കാർ അടിയന്തരമായി കെഎസ്ആർടിസിക്ക് ലഭ്യമാക്കും.

2. 2012നുശേഷം ശമ്പളപരിഷ്‌കരണം നടപ്പായിട്ടില്ല. അതിനുവേണ്ടിയുള്ള ചർച്ചകൾ തുടങ്ങിയിട്ടുപോലുമില്ല. എല്ലാ സ്ഥിരം ജീവനക്കാർക്കും പ്രതിമാസം 1500 രൂപ വീതം ഇടക്കാലാശ്വാസം അനുവദിക്കുന്നു. ഇതിനുള്ള അധിക തുക സക്കാർ കെഎസ്ആർടിസിക്ക് നൽകും. പാക്കേജിൻറെ ഭാഗമായി ശമ്പളപരിഷ്‌കരണത്തിനുള്ള ചർച്ചകൾ ആരംഭിക്കും.

3. എംപാനൽ ജീവനക്കാരെ പിരിച്ചുവിടുന്നതല്ല. കോടതിവിധിയുടെ അടിസ്ഥാനത്തിൽ പത്തുവർഷം സേവനമുള്ളവരും പിഎസ്സി അല്ലെങ്കിൽ എംപ്ലോയ്മെൻറ് വഴി നിയമനം ലഭിച്ചവരെ മാത്രമേ സ്ഥിരപ്പെടുത്തുന്നതിനു പരിഗണിക്കാനാവൂ. ബാക്കിയുള്ളവരെ ഘട്ടം ഘട്ടമായി കെഎസ്ആർടിസിയുശട സബ്സിഡിയറി കമ്പനിയായി രൂപീകരിക്കുന്ന സ്വിഫ്റ്റ് എന്ന സ്ഥാപനത്തിൽ തുടർന്നും തൊഴിൽ നൽകും.സ്‌കാനിയ, വോൾവോ ബസുകൾ, ദീർഘദൂര ബസുകൾ, പുതുതായി കിഫ്ബി വഴി വാങ്ങുന്ന ബസുകൾ തുടങ്ങിയവ ഈ കമ്പനി വഴിയായിരിക്കും ഓപ്പറേറ്റ് ചെയ്യുക.

4. കേരള സർക്കാരിന് കെഎസ്ആർടിസി നൽകാനുള്ള 961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും. 3194 കോടി രൂപയുടെ വായ്പ ഓഹരിയായി മാറ്റും. കെഎസ്ആർടിസിയുടെ കൈവശമുള്ള എല്ലാ സ്ഥലങ്ങളും കോർപ്പറേഷന് ബാധ്യതയില്ലാത്ത രീതിയിൽ പട്ടയം നൽകുന്നതിന് നടപടി സ്വീകരിക്കും.

5. കൺസോർഷ്യവുമായി ഉണ്ടാക്കിയിട്ടുള്ള ഇപ്പോഴത്തെ ധാരണ പ്രകാരം സർക്കാരിൽ നിന്നല്ലാതെ കെഎസ്ആർടിസിക്ക് വായ്പയെടുക്കാൻ അവകാശമില്ല. സർക്കാർ മുൻകൈയ്യെടുത്ത് കൺസോർഷ്യവുമായി ചർച്ച ചെയ്ത് പുതിയൊരു വായ്പാ പാക്കേജ് ഉറപ്പുവരുത്തും.

6. ഇതോടൊപ്പം വരുമാനം വർധിപ്പിക്കുന്നതിനും ചെലവുകൾ ചുരുക്കുന്നതിനും വളരെ വിശദമായ ഒട്ടേറെ നടപടികൾ സ്വീകരിക്കേണ്ടിവരും. ഇതിൻറെ ഫലമായി അടുത്ത മൂന്നുവർഷം കൊണ്ട് കെഎസ്ആർടിസിയുടെ വരവും ചെലവും തമ്മിലുള്ള വിടവ് 500 കോടി രൂപയായി കുറയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ തുക കെഎസ്ആർടിസി നൽകുന്ന സൗജന്യ സേവനങ്ങൾക്ക് പ്രതിഫലമായി ഗ്രാൻറായി കോർപ്പറേഷന് സർക്കാർ തുടർന്നു നൽകും.

പുതിയ പാക്കേജ് ട്രേഡ് യൂണിയനുകളുമായി വിശദമായി ചർച്ച ചെയ്യും. കേരളത്തിൻറെ ഗതാഗത സേവനങ്ങളിൽ നിർണായക സ്ഥാനം വഹിക്കുന്ന ഈ പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കുന്നതിന് എടുക്കാവുന്ന പരമാവധി സഹായം സർക്കാർ ലഭ്യമാക്കും. ഇതിൽ ആർക്കും  അഭിപ്രായ വ്യത്യാസം ഉണ്ടാവില്ലെന്നാണ് കരുതുന്നത്. മാനേജ്മെൻറുമായി ചർച്ച ചെയ്ത് എത്രയും പെട്ടെന്ന് പുതിയ പാക്കേജിന് അന്തിമ രൂപം നൽകും. കെ എസ് ആർ ടി സി യെ സംരക്ഷിക്കുവാനുള്ള ഈ നടപടികൾക്ക് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.