കൂടുതൽ സർക്കാർ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്ന നാക് അക്രഡിറ്റേഷൻ നേടേണ്ടത് അത്യാവശ്യം: മുഖ്യമന്ത്രി

കേരളത്തിലെ കൂടുതൽ സർക്കാർ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്ന നാക് അക്രഡിറ്റേഷൻ നേടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 47 പുതിയ കെട്ടിടങ്ങൾ വീഡിയോകോൺഫറൻസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 29 സർക്കാർ കോളേജുകൾക്കാണ് നിലവിൽ നാക് അക്രഡിറ്റേഷനുള്ളത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച് സർവകലാശാലകൾ, സർക്കാർ എയ്ഡഡ് കോളേജുകൾ എന്നിവയ്ക്ക് ഉയർന്ന നാക് ഗ്രേഡ് വേണം. ഇത്തരത്തിൽ ഉയർന്ന ഗ്രേഡുള്ള സ്ഥാപനങ്ങൾക്കാണ് റൂസ ഫണ്ട് ലഭിക്കുക.
നിലവാരമുള്ള പഠനാന്തരീക്ഷത്തിനൊപ്പം ഗുണമേൻമയുള്ള വിദ്യാഭ്യാസവും സർക്കാർ ഉറപ്പുവരുത്തുന്നു. ഇതിനായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സാകും റൂസയ്ക്ക് കീഴിൽ സംസ്ഥാനതല ഗുണനിലവാര ഉറപ്പുവരുത്തൽ സെല്ലും രൂപീകരിച്ചിരിക്കുന്നത്. കോളേജുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക വികസനത്തിനും കിഫ്ബിയിൽ നിന്ന് 700 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകി. കേരള ചരിത്രത്തിൽ ആദ്യമായാണ് ഉന്നതവിദ്യാഭ്യാസത്തിനു മാത്രമായി മന്ത്രാലയം നിലവിൽ വന്നത്. ശ്രീനാരായണ ഗുരുവിന്റെ പേരിൽ വിദൂരവിദ്യാഭ്യാസത്തിനു മാത്രമായി സർവകലാശാല ആരംഭിച്ചു. മലയാളം സർവകലാശാലയ്ക്കായി ഭൂമി ഏറ്റെടുത്തു. സർക്കാർ ആർട്‌സ് കോളേജുകളിൽ 562 അധ്യാപകരേയും 436 അനധ്യാപകരേയും നിയമിച്ചു. അധ്യാപക, അനധ്യാപക വിഭാഗങ്ങളിലായി 400 പുതിയ തസ്തികകൾ സൃഷ്ടിച്ചു.
സംസ്ഥാനത്ത് പുതിയ മൂന്ന് സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളേജുകളും അഞ്ച് എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളും ആരംഭിച്ചു. വിവിധ സർക്കാർ കോളേജുകളിലായി 59 ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ തുടങ്ങി. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്വാശ്രയ കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ അനുവദിച്ചു. ഇതിലൂടെ ബിരുദ, ബിരുദാനന്തരതലത്തിൽ 20000 സീറ്റുകളുടെ വർധനവുണ്ടായി. കോവിഡ് പശ്ചാത്തലത്തിൽ ഉപരിപഠനം സമ്പൂർണ ഡിജിറ്റൽ രീതിയിലേക്ക് മാറി. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ ഡിജിറ്റൽ പഠന രീതി രാജ്യത്തെ മികച്ച മാതൃകയാണ്. കലാലയളിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ അറിവ്, യുക്തിബോധം, മാനവികത എന്നിവയാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്ന അളവുകോൽ. ഒരു വിദ്യാർത്ഥിയെ മികച്ച മനുഷ്യനാക്കി മാറ്റുക എന്നതാവണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുസാറ്റ്, കണ്ണൂർ, എംജി, കലിക്കറ്റ് സർവകലാശാലകളിലെ നിർമാണം പൂർത്തിയാക്കിയ ഓരോ പദ്ധതികൾ, ഐ എച്ച് ആർ ഡിയുടെ കീഴിലുള്ള ഒമ്പത് സ്ഥാപനങ്ങൾ, അസാപ്പിന് കീഴിലെ മൂന്ന് കമ്യൂണിറ്റി സ്‌കിൽ പാർക്കുകൾ എന്നിവയും കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 15 സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളേജുകൾ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള രണ്ടു എൻജിനിയറിങ് കോളേജുകൾ, മൂന്ന് പോളിടെക്‌നിക് കോളേജുകൾ, അഞ്ചു ടെക്‌നിക്കൽ ഹൈസ്‌കൂളുകൾ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. 64 കോടി രൂപ ചെലവിട്ടാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി പദ്ധതികൾ പൂർത്തിയാക്കിയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ്‌റൂമുകൾ, ലബോറട്ടറികൾ, ലൈബ്രറികൾ, പെൺകുട്ടികളുടെ ഹോസ്റ്റൽ, സൗരോർജ ലാബുകൾ, ഇൻകുബേഷൻ സെന്ററുകൾ, കമ്യൂണിറ്റി സ്‌കിൽ പാർക്കുകൾ തുടങ്ങിയ സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.