ഭരണരംഗത്ത് മലയാളം ഉപയോഗിക്കാൻ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളദിന സന്ദേശം ഓൺലൈനിൽ നൽകുകയായിരുന്നു അദ്ദേഹം. ഭരണഭാഷയായി മലയാളം ഉപയോഗിക്കാത്തവർക്കെതിരെ ആവശ്യമെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ സർക്കാർ മടിക്കില്ല. സാധാരണക്കാരായ ജനങ്ങളെ സേവിക്കാനാണ് പി. എസ്. സി മുഖേന സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. അതിനാൽ സർക്കാർ സംവിധാനത്തിലേക്ക് വരുന്നവർ മലയാളത്തിൽ നന്നായി ആശയവിനിമയം നടത്താൻ കഴിയുന്നവരാകണം. ഇംഗ്‌ളീഷും ന്യൂനപക്ഷ ഭാഷകളും ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യത്തിലൊഴിലെ ഫയലുകൾ മലയാളത്തിൽ കൈകാര്യം ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ട്. ഈ വ്യവസ്ഥകൾ കർശനമായി പാലിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. എന്നാൽ ചില വകുപ്പുകൾ പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏതു രാജ്യത്തെയും ഭാഷയുടെ വികസനവും ഭരണഭാഷയുടെ വികസനവും പരസ്പരപൂരകമാണ്. മലയാള ഭാഷയുടെ നിലനിൽപിനായി അടിസ്ഥാനപരമായ നിയമനിർമാണം നടത്താനായതിന്റെ സന്തോഷത്തിലാണ് കേരള സർക്കാർ. കേരളത്തിലെ കുട്ടികൾക്ക് മാതൃഭാഷ പഠനം ഉറപ്പുവരുത്താനാണ് 2017ൽ മലയാള ഭാഷ പഠന ആക്ട് പാസാക്കിയത്. കേരള ജനതയ്ക്ക് സേവനം ഇപ്പോൾ അവകാശമാണ്. മലയാളികളെ സംബന്ധിച്ച് സർക്കാർ ഓഫീസുകളിൽ നിന്ന് കത്തും ഉത്തരവുകളും മലയാളത്തിൽ ലഭിക്കുകയെന്നത് ഭാഷാപരമായ അവകാശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭരണരംഗത്ത് ഉപയോഗിക്കുന്ന 20,000 പദങ്ങളുടെ മലയാള രൂപം ചേർത്ത് ഭരണമലയാളം എന്ന ഓൺലൈൻ നിഘണ്ടുവും മൊബൈൽ ആപ്പും ഔദ്യോഗിക ഭാഷാ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. സർക്കാർ വെബ്‌സൈറ്റുകളിലെ വിവരം മലയാളത്തിലും ലഭ്യമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഭരണനടപടികൾ മലയാളത്തിലാക്കണമെന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്.

ജാതി മത വർഗ വർണ രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി സാമൂഹ്യവും സാംസ്‌കാരികവും വൈകാരികവുമായി ജനതയെ ഇണക്കി നിർത്തുന്ന ഘടകം മലയാള ഭാഷയാണ്. പഠനവും ഭരണവും തുടങ്ങി കേരളീയരുടെ എല്ലാ സാമൂഹ്യ മണ്ഡലത്തിലും മലയാള ഭാഷാ വ്യാപനം സാധ്യമാകണം.

ഭരണഭാഷ മലയാളമാക്കാൻ ആദ്യം യത്‌നിച്ചത് ഇ. എം. എസ് സർക്കാരാണ്. ഇതിനായി കോങ്ങാട്ടിൽ അച്യുതൻ കമ്മിറ്റി രൂപീകരിക്കുകയും നിർദ്ദേശങ്ങൾ നടപ്പാക്കുകയും ചെയ്തു. കേരളത്തിൽ 97 ശതമാനം പേരുടെയും മാതൃഭാഷ മലയാളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.