തിരുവനന്തപുരം: വേളിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള വേളി മിനിയേച്ചര്‍ ട്രെയിനും അര്‍ബന്‍ പാര്‍ക്കും പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ഉദ്ഘാടനം ചെയ്തു.രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ ടൂറിസം ട്രെയിന്‍ പദ്ധതിക്കാണ് തുടക്കമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടൂറിസം ട്രെയിനാണിതെന്ന പ്രത്യേകതയുമുണ്ട്. പത്തു കോടി രൂപ ചെലവിലാണ് സംവിധാനം ഒരുക്കിയത്. അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ. എസ്. ഇ. ബിക്ക് നല്‍കും. ഒരേ സമയം 45 പേര്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാനാവും.
പരമ്പരാഗത രീതിയിലുള്ള റെയില്‍വേ സ്റ്റേഷനാണ് ഒരുക്കിയിട്ടുള്ളത്. ടണല്‍, റെയില്‍വേ പാലം എന്നിവയുമുണ്ട്. അറുപത് കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ കേന്ദ്രം, കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവ സജ്ജമാകുന്നു. വേളി ആര്‍ട്ട് കഫെ, അര്‍ബന്‍ വെറ്റ്‌ലാന്റ് നാച്വറല്‍ പാര്‍ക്ക് എന്നിവ വേളിയുടെ മുഖഛായ മാറ്റും. 2.47 കോടി രൂപ ചെലവഴിച്ചാണ് വേളിയില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയിരിക്കുന്നത്. ആംഫി തിയേറ്റര്‍, നടപ്പാത, അലങ്കാരവിളക്കുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
വേളി ടൂറിസ്റ്റ് വില്ലേജിന് എതിര്‍വശത്താണ് 3.60 കോടി രൂപ ചെലവില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ കേന്ദ്രം ഒരുക്കുന്നത്. ഇത് ഡിസംബറില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിന് സമീപത്തായാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കുന്നത്.
ആര്‍ട്ട് കഫേയ്ക്ക് 9.50 കോടി രൂപയാണ് ചെലവ്. ഫോട്ടോഗ്രഫി, ചിത്രരചന, ശില്‍പം, ഇന്‍സ്റ്റലേഷനുകള്‍ എന്നിവ ആര്‍ട്ട് ഗാലറിയിലുണ്ടാവും. വിര്‍ച്വല്‍ റിയാലിറ്റി പ്രദര്‍ശന ഹാള്‍ ആണ് മറ്റൊരു പ്രത്യേകത. ഇവിടെ ഡിജിറ്റല്‍ ഡിസ്‌പ്ലെ ഹാള്‍, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവയുമുണ്ടാവും.മൂന്നു വര്‍ഷം മുമ്പ് തകര്‍ന്ന് നാശാവസ്ഥയിലായിരുന്ന കാനായി കുഞ്ഞിരാമന്‍ നിര്‍മിച്ച ശംഖിന്റെ ശില്‍പം 61 ലക്ഷം രൂപ മുടക്കി സര്‍ക്കാര്‍ നവീകരിച്ചിരുന്നു. 29 ലക്ഷം രൂപ മുടക്കി 37 യൂണിറ്റ് സൗരോര്‍ജ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.