പ്രോജക്ട് സി 5 – ഭാവിതലമുറയുടെ സുരക്ഷയ്ക്കായുള്ള പ്രധാന ചുവടുവയ്‌പെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  ഇതൊരു നിശബ്ദ വിപ്ലവമാണെന്നും ഇതില്‍ ഏതെങ്കിലും തരത്തില്‍ പങ്കാളികളാകുന്നവര്‍ സമൂഹത്തിന് വലിയ സംഭാവനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.  വിവിധ സന്നദ്ധസംഘടനകളേയും, സാമൂഹികപ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ചെയ്ഞ്ച് കാന്‍ ചെയ്ഞ്ച് ക്ലൈമറ്റ് ചെയ്ഞ്ച് പദ്ധതി (സി 5 – പ്രോജക്ട്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തരീക്ഷ മലിനീകരണം ലഘൂകരിച്ച് ആഗോളതാപനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ ഒഴിവാക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുകയാണ് പദ്ധതി ലക്ഷ്യം.  ആരോഗ്യം, ലിംഗസമത്വം, സുസ്ഥിര ജീവിതശൈലി, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങള്‍ ഇതിലുള്‍പ്പെടുന്നു.  കിളിക്കൂട്, സഞ്ജീവനി, സമൃദ്ധി, തിരുവനന്തപുരം സ്‌പോര്‍ട്‌സ് ലീഗ് തുടങ്ങിയ പദ്ധതികള്‍ ഇതിനായി വിഭാവനം ചെയ്തിട്ടുണ്ട്.  ജൈവമാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട ഉദ്യാനം പദ്ധതിക്കായി 12 ലക്ഷം രൂപയും സ്‌പോര്‍ട്‌സ് ലീഗ് പദ്ധതിക്കായി 90000 രൂപയും ടെറുമോ പെന്‍പോള്‍ സി.എം.ഡി പത്മകുമാര്‍. സി മന്ത്രിക്ക് കൈമാറി.
തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ നടന്ന പരിപാടിയില്‍ മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍, പെലിക്കന്‍ ഫൗണ്ടേഷന്റെ ഡോ. സി.എന്‍. മനോജ്, വിമന്‍സ്‌കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി. വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.