തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്ച
(12 നവംബർ 2020) 521 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയോഗിച്ച സെക്ടറൽ മജിസ്‌ട്രേറ്റുമാർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. നിയന്ത്രണങ്ങൾ ഈ മാസം 15 വരെ നീട്ടിയിട്ടുണ്ട്.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 11 പേർക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങൾ നടത്തിയതിന് 64 പേരിൽനിന്നു പിഴ ഇടാക്കി. പോലീസ് നടത്തിയ പരിശോധനയിൽ 26 പേരിൽ നിന്നു പിഴ ഈടാക്കി. 414 പേരെ താക്കീത് ചെയ്തതായും കളക്ടർ അറിയിച്ചു.
ഇതുവരെ 26,893 പേർക്കെതിരേ നടപടി
ഒക്ടോബർ നാലു മുതലാണ് സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രത്യേക സംഘം ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതു സംബന്ധിച്ച പരിശോധന തുടങ്ങിയത്. ഇന്നലെ (12 നവംബർ )വരെയുള്ള കണക്കനുസരിച്ച് 26,893 പേർക്കതിരേ നടപടിയെടുത്തിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ ചന്തകളും ആഴ്ച ചന്തകളും തുറന്നതിന് മൂന്നു കേസും കൂട്ടംകൂടിയതിന് 1,054 കേസുകളും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 15 കണ്ടെയ്ൻമെന്റ് സോണിൽ അവശ്യസാധനങ്ങൾ വിൽക്കുന്നതല്ലാത്ത കടകൾ തുറന്നിന് 97ഉം കേസുകളിൽ നടപടിയെടുത്തു.
പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെ ഇറങ്ങിയ 11,139 പേർക്കെതിരേ നടപടിയെടുത്തു. നിയമം ലംഘിച്ച് കടകൾ തുറന്നതിന് 1,077ഉം കണ്ടെയ്ൻമെന്റ് സോണിൽ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചതിന് എട്ടും കടകളിൽ സാമൂഹിക അകലം പാലിക്കാത്തതിന് 1,704ഉം സന്ദർശക രജിസ്റ്റർ സൂക്ഷിക്കാത്തതിന് 8,954ഉം മാസ്‌ക്, സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കാതിരുന്നതിന് 2,394ഉം കേസുകളിൽ നടപടിയെടുത്തു. പൊതുസ്ഥലങ്ങളിൽ തുപ്പിയതിന് 167ഉം ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിന് 34ഉം പേർക്കെതിരേയും സി.ആർ.പി.സി. 144 പ്രകാരമുള്ള നിയമലംഘനത്തിന് 247 പേർക്കെതിരേയും നടപടിയെടുത്തതായി കളക്ടർ അറിയിച്ചു.
വരും ദിവസങ്ങളിലും കർശന പരിശോധന തുടരും. നിയമലംഘനം നടത്തുന്നവർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും കളക്ടർ പറഞ്ഞു.