* തിരുത്തല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് സംയുക്ത മെമോറാണ്ടം സമര്‍പ്പിക്കും

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ സംബന്ധിച്ച് അടുത്തഘട്ടം ചര്‍ച്ച കൂടുതല്‍ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി വിശാഖപട്ടണത്ത് വെച്ച് നടത്താന്‍ തീരുമാനിച്ചതായി ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ അവസാനവാരമോ, മേയ് ആദ്യമോ ആയിരിക്കും വിശാഖപട്ടണത്ത് യോഗം ചേരുകയെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യന്‍ ധനകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷം തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇത് സംബന്ധിച്ച് അര്‍ഥവത്തായ സംവാദമാണ് ദക്ഷിണേന്ത്യന്‍ ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ നടന്നത്. ഇപ്പോള്‍ നടന്നത് ഒരു തുടക്കമായി കരുതിയാണ് അടുത്തഘട്ടത്തിലേക്ക് കടക്കുന്നത്. ദല്‍ഹി, ബംഗാള്‍, പഞ്ചാബ്, ഒറീസ സംസ്ഥാനങ്ങളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലുങ്കാന, തമിഴ്‌നാട് സര്‍ക്കാരുകളെക്കൂടി പങ്കെടുപ്പിക്കാന്‍ പരിശ്രമിക്കും.
ഫെഡറല്‍ സംവിധാനത്തിനുനേരെ വലിയൊരു ഭീഷണിയാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ ഉയര്‍ത്തുന്നത്. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന് നല്‍കുന്ന വിഹിതം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമമാണ് പരിഗണനാവിഷയങ്ങളില്‍ പ്രതിഫലിക്കുന്നത്. ഇത് എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കും.
നികുതി വിഹിതത്തിന് ചരിത്രത്തില്‍ ഇതുവരെ ഉപാധികള്‍ വെച്ചിട്ടില്ല. സംസ്ഥാനങ്ങള്‍ക്കുമേല്‍ ഏകപക്ഷീയ ഉപാധികളും നിബന്ധനകളും അടിച്ചേല്‍പ്പിക്കുന്ന പരിശ്രമം പരിഗണനാവിഷയത്തിലുണ്ട്. ധനകാര്യ കമ്മീഷന്‍ ഇന്‍സെന്റീവുകള്‍ നല്‍കുന്ന രീതിയും കോണ്‍ക്ലേവ് തള്ളിയതായി മന്ത്രി പറഞ്ഞു.
വിശാഖപട്ടണം സമ്മേളനത്തില്‍ മെമോറാണ്ടത്തിന് അന്തിമരൂപം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. പ്രശ്‌നത്തിന് ഭരണഘടനാപരമായ പരിഹാരം തേടാന്‍ ശ്രമിക്കും. അല്ലെങ്കില്‍, പ്രശ്‌നപരിഹാരത്തിനുള്ള തിരുത്തലുകള്‍ പരിഗണനാവിഷയത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ തയാറാകണം.
ഇക്കാര്യങ്ങള്‍ മൊമോറണ്ടത്തിലൂടെ രാഷ്ട്രപതിയോട് തന്നെ ആവശ്യപ്പെടുന്ന കാര്യം വിശാഖപട്ടണത്ത് തീരുമാനിക്കും. മെമ്മോറണ്ടത്തിന്റെ കരട് തയാറാക്കുന്നതിന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി.എന്‍.എക്‌സ്.1343/18