തദ്ദേശ ഭരണസ്ഥാപന തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് സംസ്ഥാന
തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയിലെ പേരുകളുടെ ക്രമത്തിലും മാറ്റം വരുത്താനാകില്ല. ഇതു സംബന്ധിച്ച് ലഭിച്ച പരാതികള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ വ്യക്തത വരുത്തിയത്.
പഞ്ചായത്ത് രാജ് ആക്ടിലെ 57(2)-ാം വകുപ്പു പ്രകാരവും മുനിസിപ്പാലിറ്റി ആക്ടിലെ 113(2)-ാം വകുപ്പു പ്രകാരവും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കുമ്പോള്‍ അവരുടെ പേരുകള്‍ ക്രമീകരിക്കേണ്ടത് മലയാളം അക്ഷരമാല ക്രമത്തിലാണ്. അപ്രകാരം പേരുകള്‍ ക്രമീകരിക്കുമ്പോള്‍ ഓരേ പേരുള്ള ആളുകളുടെ പേരുകള്‍ അടുത്തടുത്തു വരുന്നു. എന്നാല്‍ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 38(2) വകുപ്പു പ്രകാരം പേര് ക്രമീകരിക്കുന്നത് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍, രജിസ്ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍, മറ്റു സ്ഥാനാര്‍ത്ഥികള്‍ എന്ന ക്രമത്തിലാണ്.
ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളുടെ പേര് ആദ്യം കൊടുക്കുന്നതിനുള്ള ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പഞ്ചായത്ത് രാജ് ആക്ടിലും മുനിസിപ്പാലിറ്റി ആക്ടിലും ബന്ധപ്പെട്ട ചട്ടങ്ങളിലും ഇല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പേരിനും ചിഹ്നത്തിനും ശേഷം ചേര്‍ക്കണമെന്ന ആവശ്യവും അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു..
ബന്ധപ്പെട്ട വരണാധികാരികളാണ് വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്നത്. ഇപ്രകാരം അനുവദിച്ചുകഴിഞ്ഞ ചിഹ്നങ്ങള്‍ പിന്‍വലിക്കാനോ മറ്റൊരു ചിഹ്നം അനുവദിക്കാനോ സാധ്യമല്ല. കേരള പഞ്ചായത്ത്, കേരള മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള സിംബല്‍ അലോട്ട്മെന്‍റ് ഉത്തരവ് പ്രകാരവുമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നങ്ങളുടെ പട്ടിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നത്. ഈ പട്ടികയില്‍ നിന്നും വരണാധികാരി സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കുകയാണ് ചെയ്യുന്നത്. ചിഹ്നങ്ങളുടെ പുതിയ പട്ടിക 2020 നവംബര്‍ ആറിലെ വിജ്ഞാപന പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ഉള്‍ക്കൊള്ളുന്ന പട്ടിക 2020 നവംബര്‍ 23ന് പ്രസിദ്ധീകരിച്ചശേഷമാണ് ഇതുസംബന്ധിച്ച് പരാതി ലഭിച്ചത്. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള
ചിഹ്നം പിന്‍വലിക്കാനോ മറ്റൊരു ചിഹ്നം അനുവദിക്കാനോ സാധ്യമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.


പ്രത്യേക പോളിംഗ് ഓഫീസര്‍ക്കും പോളിംഗ് അസിസ്റ്റന്‍റിനും വേതനം നിശ്ചയിച്ചു

കോവിഡ് ബാധിതര്‍ക്കും ക്വാറന്‍റീനിലുള്ളവര്‍ക്കും സ്പെഷ്യല്‍ ബാലറ്റ് പേപ്പര്‍ വിതരണത്തിന് നിയോഗിക്കുന്ന പ്രത്യേക പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്‍റ് എന്നിവരുടെ വേതനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചു. പ്രത്യേക പോളിംഗ് ഓഫീസര്‍ക്ക് പ്രതിദിനം 1000 രൂപയും പോളിംഗ് അസിസ്റ്റന്‍റിന് 750 രൂപയുമാണ് ലഭിക്കുക. ഇതുകൂടാതെ പ്രതിദിനം 250 രൂപ ഭക്ഷണ ചെലവായും അനുവദിക്കും.


ബാലറ്റ് സൂക്ഷിക്കാന്‍ ട്രഷറികളില്‍ അവധി ദിവസങ്ങളിലും ക്രമീകരണം

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പിലേക്കുള്ള ബാലറ്റ് പേപ്പറുകളുടെ അച്ചടി സർക്കാര്‍ പ്രസ്സുകളില്‍ പുരോഗമിക്കുന്നു. അവ പൂര്‍ത്തിയായാലുടന്‍ അവിടെ നിന്നും ശേഖരിച്ച് പോളിംഗിന്‍റെ ആവശ്യത്തിന് വിതരണം ചെയ്യുന്നതുവരെ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ വരണാധികാരികള്‍ക്ക് പ്രിന്‍റ് ചെയ്ത് ലഭിക്കുന്ന ബാലറ്റ് പേപ്പറുകള്‍ അവധി ദിവസങ്ങളിലും ട്രഷറികളില്‍ സൂക്ഷിക്കുന്നതിന് സൗകര്യമേര്‍പ്പെടുത്താന്‍ എല്ലാ ട്രഷറി ഓഫീസര്‍മാര്‍ക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍ നിര്‍ദേശം നല്‍കി.