തൃശ്ശൂർ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അതിതീവ്രമായതിനെ തുടർന്ന് ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ദുരന്തനിവാരണ അതോററ്റി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഉദ്യോഗസ്ഥർ ഏതു സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് നിർദ്ദേശം നൽകി. കടലിൽ മത്സ്യബന്ധനത്തിന് പോയവരോട് തിരിച്ചെത്തുന്നതിനുള്ള അറിയിപ്പ് നൽകാൻ ഫിഷറീസ് വകുപ്പിനോട് കളക്ടർ നിർദ്ദേശിച്ചു.

തെക്കൻ കേരളം – തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിലും കനത്ത ജാഗ്രത വേണമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയെ അറിയിച്ചു.

ഇതു പ്രകാരം ജില്ലയിലെ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നിലവിൽ വന്നു. ജില്ലയെ ചുഴലിക്കാറ്റ് കാര്യമായി ബാധിക്കില്ലെങ്കിലും തൊട്ടടുത്ത ഇടുക്കി, എറണാകുളം ജില്ലകളെ ഇത് കാര്യമായി ബാധിക്കുമെന്നും ജില്ലയിൽ മഴയുടെ സാധ്യത തള്ളിക്കളയാനാവില്ലെന്നും ജില്ലാ തല ദുരന്തനിവാരണ അതോററ്റി അറിയിച്ചു.
കടലോര മേഖലയിലും വെള്ളപ്പൊക്ക പ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും ജാഗ്രത കനപ്പിക്കാനും അതത് തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി.

ഇത്തരം മേഖലയിൽ ഡിസംബർ മൂന്ന് വരെ എല്ലാ ഗതാഗതവും നിയന്ത്രിക്കും. ശക്തമായ കാറ്റിന് സാധ്യതയുള്ള പ്രദേശങ്ങളിലെ വീടുകളിൽ നിന്നും ആളുകളെ ഉടൻ മാറ്റിപ്പാർപ്പിക്കും. അപകടകരമായ വിധത്തിൽ നിൽക്കുന്ന മരച്ചില്ലകൾ എത്രയും പെട്ടെന്നു മുറിച്ചു മാറ്റാനും വൈദ്യുതി കമ്പികൾ, ട്രാൻസ്ഫോർമറുകൾ എന്നിവ പരിശോധിക്കാനും കലക്ടർ നിർദ്ദേശം നൽകി.

കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള താലൂക്കുകളിൽ എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് ജാഗ്രതാ നിർദ്ദേശം എത്തിക്കാനും നിർദേശം നൽകി. ജില്ലയിലെ മലയോര മേഖലകൾ കൂടുതലുള്ള ചാലക്കുടി, മുകുന്ദപുരം താലൂക്കുകളിലും കടൽത്തീരം ഏറെയുള്ള ചാവക്കാട് താലൂക്കിലും ജാഗ്രതാ നിർദേശങ്ങൾ കാര്യക്ഷമമാക്കാനും കലക്ടർ നിർദേശിച്ചു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചു. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമാക്കി. നിലവിൽ മൽസ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവരെ തിരിച്ചുവിളിച്ചിട്ടുണ്ട്.