മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിതരണത്തിനും കാന്‍ഡിഡേറ്റ് സെറ്റിങിനും (വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് പതിക്കല്‍) സമയക്രമം നിശ്ചയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

ഡിസംബര്‍ 14ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ വിതരണം  ഡിസംബര്‍ എട്ട്, ഒന്‍പത് തീയതികളില്‍ നടക്കും. ഡിസംബര്‍ 10, 11 തീയതികളില്‍ കാന്റിഡേറ്റ് സെറ്റിങ് നടത്തും. വോട്ടിങ് യന്ത്രവും പോളിങ് സാധനങ്ങളും ഡിസംബര്‍ 13ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും തിരികെ വാങ്ങുന്നതിനുമുള്ള ചുമതല പഞ്ചായത്തുകളില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ അതത് സെക്രട്ടറിമാര്‍ക്കുമാണ്. വരണാധികാരികളുടെ നേതൃത്വത്തിലായിരിക്കും കാന്റിഡേറ്റ് സെറ്റിങ് നടത്തുക. രണ്ടുപേര്‍ വീതമുള്ള സംഘത്തെയാണ് കാന്റിഡേറ്റ് സെറ്റിങിനായി നിയോഗിക്കുന്നത്. ഓരോ സംഘത്തിനും നിശ്ചിത എണ്ണം വാര്‍ഡുകളുടെ ചുമതല ഓരോ ദിവസവും നല്‍കും.

കാന്റിഡേറ്റ് സെറ്റിങ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് അതത് വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. പോളിങ് സാധനങ്ങളുടെ കിറ്റും വോട്ടിങ് യന്ത്രങ്ങളും മുന്‍കൂട്ടി നിശ്ചയിച്ച വാഹനങ്ങളില്‍ വിതരണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ ഓരോ ബൂത്തിലേക്കും എത്തിക്കും. വിതരണ – സ്വീകരണ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ ജീവനക്കാരെയും റൂട്ട് ഓഫീസര്‍മാരെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി നിയമിക്കും. ഈ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെട്ടു ഉറപ്പാക്കും.