സംസ്ഥാനത്തെ 4775 സ്‌കൂളുകളില്‍ വീഡിയോ റെക്കോര്‍ഡറുകളും കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളും ഒരുങ്ങുന്നു.
ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ്‌ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപടികളാരംഭിച്ചു.  ഇതിന്റെ ഭാഗമായി മള്‍ട്ടിഫംഗ്ഷന്‍ പ്രിന്ററുകള്‍, എച്ച്.ഡി. ഡിജിറ്റല്‍ ഹാന്റിക്യാം, എച്ച്.ഡി.വെബ്ക്യാം, 42 ഇഞ്ച് എല്‍.ഇ.ഡി. ടെലിവിഷന്‍ എന്നിവയ്ക്കുള്ള ദേശീയ ടെണ്ടര്‍ വിളിച്ചു. വിന്യാസം ജൂണില്‍ പൂര്‍ത്തിയാകും.
ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ 34500 ക്ലാസ് മുറികളിലേക്ക് ആവശ്യമായ ലാപ്‌ടോപ്പുകള്‍, മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, മൗണ്ടിംഗ് കിറ്റുകള്‍യു.എസ്.ബി.സ്പീക്കറുകള്‍, സ്‌ക്രീനുകള്‍എന്നിവ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കിയിരുന്നു. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും എല്ലാ സ്‌കൂളുകളിലുമായി.  ക്ലാസ് മുറികള്‍ നെറ്റ്‌വര്‍ക്ക് ചെയ്യുന്നതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
സ്‌കൂളുകളും ക്ലാസ്മുറികളും ഹൈടെക്കാക്കുന്ന പശ്ചാത്തലത്തില്‍ എട്ടുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന ഒരുലക്ഷത്തോളം അധ്യാപകര്‍ക്ക് പ്രത്യേക ഐ.ടി. പരിശീലനം ആരംഭിച്ചു.  ഡിജിറ്റല്‍ രൂപത്തില്‍ പാഠാസൂത്രണം നടത്താനും വിഭവങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയുന്ന ‘സമഗ്ര’ റിസോഴ്‌സ് പോര്‍ട്ടല്‍ ഈ പരിശീലനത്തിലൂടെ മുഴുവന്‍ അധ്യാപകരും പരിചയപ്പെടുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.