കാസർഗോഡ്: ആദ്യഘട്ടത്തില്‍  ആരോഗ്യപ്രവര്‍ത്തകര്‍ക്കുനല്‍കുന്നതിനുള്ള വാക്‌സിന്‍ ജില്ലയിലെത്തി. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനാണ് ജില്ലയിലെത്തിയത്. കോഴിക്കോട് റീജ്യണല്‍ വാക്സിന്‍ സ്റ്റോറില്‍ നിന്നും പ്രത്യേകം സജ്ജീകരിച്ച ട്രക്കിലാണ് വാക്‌സിന്‍ കാസര്‍കോട്ടെത്തിച്ചത്. പ്രത്യേകം താപനില ക്രമീകരിച്ച ബോക്സുകളില്‍ 6860 ഡോസ് വാക്സിനാണ് ജില്ലയില്‍ എത്തിച്ചത്.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ വി രാംദാസ്, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ മുരളീധര നെല്ലൂരായ , ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ എ ടി മനോജ് തുടങ്ങിയവര്‍ ചേര്‍ന്ന് വാക്സിന്‍ ഏറ്റുവാങ്ങി.

ആദ്യഘട്ടത്തില്‍ 3100 പേര്‍ക്ക്

ആദ്യഘട്ടത്തില്‍ 3100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുക. ഒന്നാം ഘട്ടത്തില്‍ ഒമ്പത് കേന്ദ്രങ്ങളിലും, രണ്ടാം ഘട്ടത്തില്‍ 58 കേന്ദ്രങ്ങളിലും, മൂന്നാം ഘട്ടത്തില്‍ 329 കേന്ദ്രങ്ങളിലുമായാണ് വാക്സിന്‍ വിതരണം നടത്തുന്നത്.

ആദ്യഘട്ടത്തില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ജില്ലയിലെ ഡോക്ടര്‍മാര്‍, സ്റ്റാഫ് നേഴ്സുമാര്‍, ലാബ് ടെക്നീഷ്യന്മാര്‍, നേഴ്സിങ് അസ്സിസ്റ്റന്റുമാര്‍ എന്നിവര്‍ക്ക് ജനുവരി 16 മുതല്‍ ഒമ്പത് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ നല്‍കും. കാസര്‍കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, നീലേശ്വരം, പനത്തടി, മംഗല്‍പ്പാടി, ബേഡഡുക്ക താലൂക്ക് ആശുപത്രികള്‍, പെരിയ സി എച്ച് സി, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ഒന്നാം ഘട്ടത്തിലെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍.

രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നതിനായി ഈ ഒമ്പത് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ജില്ലയില്‍ 58 വാക്‌സിന്‍ കേന്ദ്രങ്ങളും മൂന്നാം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി ജില്ലയില്‍ 329 കേന്ദ്രങ്ങളും കണ്ടത്തിയിട്ടുണ്ട്.
ഓരോ കേന്ദ്രങ്ങളിലും 4 വാക്‌സിനേഷന്‍ ഓഫീസര്‍മാരും 3 വാക്സിനേറ്ററും ഉണ്ടാകും. കൂടാതെ രണ്ട് ഷിഫ്റ്റുകളിലായി രണ്ട് ഡോക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വാക്‌സിന്‍ നല്‍കുക.

കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് വാക്സിന്‍ വിതരണം ചെയ്യാനുളള എല്ലാ സജ്ജീകരണങ്ങളും നടത്തിയിട്ടുണ്ട്. വാക്സിനേഷനു ശേഷം മറ്റ് അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിനുളള ആംബുലന്‍സ് അടക്കമുളള സംവിധാനവും ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ കേന്ദ്രങ്ങളിലും ജില്ലാതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക്തല ടാസ്‌ക് ഫോഴ്സ് അംഗങ്ങള്‍ എന്നിവര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പുരോഗതികള്‍ വിലയിരുത്തും.

വാക്സിനേഷനായി കാത്തിരിക്കുന്ന സ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വാക്സിനേഷനു ശേഷം ഒബ്സര്‍വേഷന്‍ റൂമില്‍ 30 മിനിറ്റ് നിരീക്ഷണത്തില്‍ ഇരിക്കണം. വാക്സിന്‍ ലഭ്യമാക്കിയാലും കോവിഡിനെതിരെയുള്ള ജാഗ്രതാ തുടരേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ വി രാംദാസ് അറിയിച്ചു.