പത്തനംതിട്ട:  നിലയ്ക്കല്‍ ഉള്‍പ്പെടെയുള്ള ശബരിമല ഇടത്താവളങ്ങള്‍ക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 99.6 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. ഇടത്താവളങ്ങളായ ചിറങ്ങര, കഴക്കൂട്ടം, നിലയ്ക്കല്‍, ചെങ്ങന്നൂര്‍, എരുമേലി എന്നിവിടങ്ങളിലെ ഇടത്താവളങ്ങള്‍ കൂടാതെ നിലയ്ക്കലില്‍ അഞ്ച് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള പുതിയ എസ്ഡിപി നിര്‍മിക്കുന്നതിനും അനുവാദം നല്‍കിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് .

2016 -17 ബജറ്റില്‍ ഉള്‍പ്പെടുത്തി ശബരിമലയുടെയും ഇടത്താവളങ്ങളുടേയും വികസനത്തിനായുള്ള പ്രോജക്റ്റ് ദേവസ്വം ബോര്‍ഡ് മുഖേന നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ശബരിമല ഇടത്താവളങ്ങളുടെയും നിലയ്ക്കല്‍ വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നതിനും ഉള്ള നിര്‍വഹണ ചുമതലയും മേല്‍നോട്ട ചുമതലയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് ചെയ്തത്. ഇവര്‍ നല്‍കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പ്രകാരമാണ് ഇപ്പോള്‍ ഈ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ചിറങ്ങര ഇടത്താവളത്തില്‍ 10.75 കോടിയും കഴക്കൂട്ടം 9.6 കോടി , നിലയ്ക്കല്‍ 39.78 കോടി , നിലയ്ക്കല്‍ വാട്ടര്‍ ടാങ്ക് 14.56 കോടി, ചെങ്ങന്നൂര്‍ ഇടത്താവളം 10.47 കോടി, എരുമേലി ഇടത്താവളം 14.4 4 കോടി എന്നിങ്ങനെയാണ് ഇപ്പോള്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്