കൊല്ലം:  ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്ക് ഏറെ പ്രയോജനപ്രദമായ പദ്ധതികളാണ് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു. റബ്ബര്‍, നെല്ല്, നാളീകേരം എന്നിവയുടെ തറ വില വര്‍ധിപ്പിച്ചത് കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കര്‍ഷക തൊഴിലാളികള്‍ക്ക് തൊഴില്‍ദിനം വര്‍ധിപ്പിക്കാനും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കുറഞ്ഞത് 75 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചതും ഇവര്‍ക്ക്  ക്ഷേമനിധി രൂപീകരിക്കുമെന്ന  പ്രഖ്യാപനവും  സന്തോഷം നല്‍കുന്നതാണ് മന്ത്രി പറഞ്ഞു.

വനം, ക്ഷീര മേഖല മൃഗസംരക്ഷണ മേഖല എന്നിവയ്ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു. മൃഗസംരക്ഷണ മേഖലക്ക് മാത്രം 380 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ക്ഷീര മേഖലക്ക് 95 കോടി രൂപയും വനമേഖലക്ക് പദ്ധതി വിഹിതത്തില്‍ മാത്രം ഉള്‍പ്പെടുത്തി 200 കോടിയിലധികം രൂപയും  അനുവദിച്ചിട്ടുണ്ട് – മന്ത്രി പറഞ്ഞു.പുനലൂരില്‍ അവശേഷിക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് ബഡ്ജറ്റില്‍ പ്രത്യേക നിര്‍ദേശമുണ്ട്. മാവില മണലില്‍ വിളക്കുപാറ റോഡിന്റെ വിളക്കുപാറ മുതല്‍ മണലില്‍പച്ച വരെയുള്ള ഭാഗം  നവീകരിക്കുന്നതിന് 10 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

മണലില്‍ പച്ച മുതല്‍ വിളക്കുപാറ വരെയുള്ള റോഡിനായി നേരത്തെ രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഏരൂര്‍ ജംഗ്ഷന്‍ മുതല്‍ പാളയം വഴി ആലഞ്ചേരിയില്‍ എത്തിച്ചേരുന്ന റോഡിനായി 6.5 കോടി രൂപ അനുവദിച്ചു. അഞ്ചല്‍ പഞ്ചായത്തില്‍ തഴമേല്‍-മാര്‍ക്കറ്റ് ജംഗ്ഷന്‍-ശബരിഗിരി സ്‌കൂള്‍ അമ്പലമുക്ക് റോഡിനായി അഞ്ചു കോടി രൂപയും നെല്ലിപ്പള്ളി-ചാലിയക്കര റോഡിനായി ഒന്‍പത് കോടി രൂപയും ആര്യങ്കാവില്‍ മേക്കര മുതല്‍ അച്ചന്‍കോവില്‍ വരെയുള്ള റോഡിനായി 95 ലക്ഷം രൂപയും കഴുതുരുട്ടി ജംഗ്ഷന്‍ മുതല്‍ കോഫീഎസ്റ്റേറ്റ് വരെയുള്ള റോഡിനായി 50 ലക്ഷം രൂപയും അനുവദിച്ചു.

കുളത്തുപ്പുഴ സി എച്ച് സി ക്കായി അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്   പുനലൂര്‍, അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷനുകള്‍ പുനരുദ്ധരിക്കുന്നതിനും ബജറ്റില്‍ നിര്‍ദേശമുണ്ട്. കിഫ്ബി വഴി 68 കോടി രൂപ വിനിയോഗിച്ച് നിര്‍മാണം പുരോഗമിക്കുന്ന പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ മള്‍ട്ടി സ്റ്റോറീഡ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നതിന് രണ്ട് കോടി രൂപയും പുനലൂര്‍ മൃഗാശുപത്രി നവീകരണത്തിന് മൂന്ന് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൊമേര്‍ഷ്യല്‍ ഇനിസ്റ്റിറ്റിയുട്ടിന് കെട്ടിടം പണിയുന്നതിനും താലൂക്ക് ആശുപത്രി സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള തുകയും അനുവദിച്ചിട്ടുണ്ട്.

അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ്, പുനലൂര്‍ എസ് എന്‍ കോളേജ് എന്നിവിടങ്ങളില്‍ പുതിയ കോഴ്‌സുകളും തസ്തികകളും അനുവദിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. നാടിന്റെ സമഗ്രവികസനവും ജനക്ഷേമവും ലക്ഷ്യമാക്കുന്ന ബജറ്റില്‍ ജില്ലയില്‍ നടന്നുവരുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശങ്ങളുണ്ടെന്നും മന്ത്രി അറിയിച്ചു