ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിസന്ധിള്‍ക്കിടയില്‍ തൊഴില്‍ നഷ്ട്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ക്കായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ ‘പ്രവാസി ജൈവ പച്ചക്കറി കൃഷി’ പദ്ധതി നേട്ടം കൊയ്യുന്നു. 2020 മെയ് മാസത്തില്‍ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ മികച്ച നേട്ടം കൊയ്ത പ്രവാസിയായ മധു സുരേന്ദ്രനും കുടുംബവും രണ്ടാം ഘട്ടത്തിലെ വിളവെടുപ്പിന് വിദേശത്ത് നിന്നും സാക്ഷ്യം വഹിക്കുകയാണ്. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് വിദേശത്തേക്ക് മടങ്ങിപ്പോയ മധു സുഹൃത്തായ അനിലിനെയാണ് പച്ചക്കറി കൃഷിയുടെ മേല്‍നോട്ടവും പരിചരണവും ഏല്‍പ്പിച്ചിട്ടുള്ളത്.
ഒന്നര ഏക്കറിലാണ് മധു പച്ചക്കറി കൃഷി ആരംഭിച്ചത്. രണ്ടു ലക്ഷത്തിലധികം രൂപയുടെ വില്‍പ്പന ആദ്യ വിളവെടുപ്പില്‍ തന്നെ മധുവിന് ലഭിച്ചു. പഞ്ചായത്തിലെ തന്നെയുള്ള വിവിധ പച്ചക്കറി വിപണന കേന്ദ്രങ്ങളിലാണ് വിളവെടുത്ത പച്ചക്കറി വിറ്റഴിച്ചത്. കൃഷിക്കാവശ്യമായ തൈകള്‍, വളം, കൂലിച്ചെലവ് സബ്സിഡി, ഡിപ്പാര്‍ട്ട്മെന്റ് ഡ്രിപ്പ്, ഇറിഗേഷന്‍ സബ്സിഡി എന്നിവ കൃഷി വകുപ്പ് നല്‍കി. പച്ചക്കറി വികസന പദ്ധതി പ്രകാരം 12500 രൂപ, തരിശ് കൃഷിക്കായി 7400 രൂപ, റെഡ് ലേഡി പപ്പായയ്ക്ക് 3625 രൂപ എന്നിങ്ങനെ വിവിധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിക്കാവശ്യമായ സഹായം നല്‍കിയതായി  അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സുരേഷ് പറഞ്ഞു. കൂടാതെ കൃഷിക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൃഷിയിടത്തില്‍ നേരിട്ട് എത്തി നല്‍കാറുണ്ടെന്ന് കൃഷി ഓഫീസര്‍ ജാനിഷ് റോസും പറഞ്ഞു.
പീച്ചില്‍, പടവലം, പാവയ്ക്ക, ചീര, വെണ്ടയ്ക്ക, വഴുതന, വാഴ, റെഡ് ലേഡി പപ്പായ, ചേമ്പ്, ചേന, എന്നിവയാണ് കൃഷി ചെയ്യുന്നത്. ഒന്നാം ഘട്ടത്തിലെ വിളവെടുപ്പിന് ശേഷം രണ്ടാം ഘട്ടത്തിലെ വിളവെടുപ്പ് ആരംഭികയാണ്. രണ്ടാം ഘട്ടത്തില്‍ തിലോപ്പി മീന്‍കൃഷിയും പച്ചക്കറിക്കൊപ്പം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ ആദ്യം നടപ്പാക്കിയ പദ്ധതിയിലൂടെ ആദ്യ ഘട്ടത്തില്‍ 150 പേര്‍ക്കുള്ള ജൈവ പച്ചക്കറി കൃഷിക്കുള്ള സഹായമാണ് പഞ്ചായത്ത് തയ്യാറാക്കിയതെന്നും കൃഷി ഓഫീസര്‍ പറഞ്ഞു.