ആലപ്പുഴ: ജില്ലയില്‍ ജനുവരി 16 ന് ആരംഭിച്ച കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ തുടരുന്നു. ജില്ലയില്‍ ഇതുവരെ 1669 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് വാക്സിനേഷന്‍ നടത്തുന്നത്. ആദ്യഘട്ടത്തില്‍ കുത്തിവയ്പ് കേന്ദ്രങ്ങളായ പുറക്കാട്, ചെമ്പുംപുറം ആരോഗ്യകേന്ദ്രങ്ങള്‍, സേക്രട്ട് ഹാര്‍ട്ട് ആശുപത്രി, ചേര്‍ത്തല എന്നിവയ്ക്ക് പകരം ഹരിപ്പാട്, ചേര്‍ത്തല, തുറവൂര്‍ താലൂക്ക് ആശുപത്രികള്‍ വാക്സിന്‍ വിതരണ കേന്ദ്രങ്ങളായിരിക്കും. ചേര്‍ത്തല, ഹരിപ്പാട് ആശുപത്രികളില്‍ ഇന്നലെ മുതല്‍ വാക്സിനേഷന്‍ തുടങ്ങിയിട്ടുണ്ട്.

തുറവൂരില്‍ വ്യാഴാഴ്ച മുതല്‍ വാക്സിനേഷന്‍ തുടങ്ങും. സാധാരണ വാക്സിനേഷനെ തുടര്‍ന്നുണ്ടാകുന്ന ചെറിയ ദേഹവേദന, പനി, തുടങ്ങി ചില്ലറ അസ്വാസ്ഥ്യങ്ങള്‍ മാത്രമാണ് വാക്സിന്‍ എടുത്തവര്‍ക്കനുഭവപ്പെട്ടത്. ഇത് പ്രതിരോധ സംവിധാനം അനുകൂലമായി പ്രതികരിക്കുന്നതിന്‍റെ സൂചനകളാണ്. ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം ചികിത്സയില്ലാതെ തന്നെ അസ്വസ്ഥതകള്‍ മാറുന്നു. സ്വകാര്യ മേഖലയിലെയുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിപ്പിനനുസരിച്ച് അതാത് ദിവസം കൃത്യസമയത്ത് വാക്സിനെടുത്ത് അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.