മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം ആരംഭിക്കും

പുതിയ കാത്ത് ലാബ്, സി.ടി. സ്‌കാനർ വാങ്ങാൻ മന്ത്രിയുടെ നിർദേശം


കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ നടക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ആവലോകനം ചെയ്തു. 91.85 കോടി രൂപയുടെ 29 വികസന പദ്ധതികളാണ് ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യുന്നത്. 55.85 കോടിയുടെ 28 പദ്ധതികൾ അന്തിമഘട്ടത്തിലാണ്. എത്രയും വേഗം ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉദ്ഘാടനം നടത്തി ജനങ്ങൾക്ക് തുറന്നു കൊടുക്കാൻ മന്ത്രി നിർദേശം നൽകി. ഇതോടൊപ്പം കാർഡിയോളജി ബ്ലോക്കിന്റെ രണ്ടാം ഘട്ടമായി അനുവദിച്ച 36 കോടി രൂപയുടെ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും നടത്തും. കാർഡിയാക്, അനസ്തേഷ്യ, ഗ്യാസ്ട്രോ സർജറി, എമർജൻസി മെഡിസിൻ വിഭാഗങ്ങൾ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാൻ നിർദേശം നൽകി. സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം ആരംഭിക്കാനും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്. പഴയ കാത്ത് ലാബും സി.ടി. സ്‌കാനിംഗ് മെഷീനും മാറ്റി പുതിയത് സജ്ജമാക്കാൻ പ്രൊപ്പോസൽ നൽകാനും മന്ത്രി നിർദേശം നൽകി. ഈ പദ്ധതികൾ പ്രവർത്തനസജ്ജമാകുമ്പോൾ മെഡിക്കൽ കോളേജിൽ ജനങ്ങൾക്ക് വലിയ സൗകര്യങ്ങളാണ് ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഹൗസ് സർജൻസ് ക്വാട്ടേഴ്സ് 6 കോടി, കുട്ടികളുടെ ആശുപത്രി 5.15 കോടി, 750 കെ.വി.യുടെ പുതിയ ജനറേറ്റർ 1 കോടി, ലോക്കൽ ഒ.പി. വെയിറ്റിംഗ് ഏരിയ 45 ലക്ഷം, നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തീയറ്റർ 67 ലക്ഷം, പുതിയ മെഡിക്കൽ വാർഡ് 87.44 ലക്ഷം, നവീകരിച്ച മെഡിക്കൽ ആന്റ് ജെറിയാട്രിക് ഒ.പി. വിഭാഗം 50 ലക്ഷം, നവീകരിച്ച വാർഡ് ആറ് 25 ലക്ഷം, ക്ലോത്ത് വാഷിംഗ് ആന്റ് ഡ്രൈയ്യിംഗ് യാർഡ്, വേസ്റ്റ് കളക്ഷൻ സെന്റർ 46.03 ലക്ഷം, പി.എം.ആർ. ബ്ലോക്കിലെ ലിഫ്റ്റ് 38 ലക്ഷം, കുട്ടികളുടെ ആശുപത്രി ക്യാന്റീൻ 15 ലക്ഷം, കുട്ടികളുടെ ആശുപത്രി എക്സാമിനേഷൻ ഹാൾ 12 ലക്ഷം, പുതിയ പി.സി.ആർ. ലാബ് 22 ലക്ഷം, ലിംബ് ഫിറ്റിംഗ് സെന്ററിൽ ഭിന്നശേഷിക്കാർക്കുള്ള റാംപ്, ടോയ്ലറ്റ് 10 ലക്ഷം, കുട്ടികളുടെ ആശുപത്രിയിൽ ഭിന്നശേഷിക്കാർക്കുള്ള റാംപ്, ടോയ്ലറ്റ് 10 ലക്ഷം, ലക്ഷ്യ പ്രോജക്ട് 3.75 കോടി, കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ തീയറ്ററും ഐസിയുവും 98 ലക്ഷം, എം.ആർ.ഐ. സ്‌കാനിംഗ് 7 കോടി, ഡി.എസ്.എ. 4.5 കോടി, ലീനിയർ ആക്സിലറേറ്റർ 11.5 കോടി, ബേൺസ് ഐസിയു 6.58 കോടി, സ്‌കിൽ ലാബ് 4.8 കോടി, എം.ഡി.ആർ.യു. 10 കോടി എന്നിവയാണ് പ്രവർത്തനസജ്ജമാകുന്ന പ്രധാന പദ്ധതികൾ.

ഇതുകൂടാതെ സ്ഥലം സുരേഷ് കുറുപ്പ് എം.എൽ.എയുടെ ഫണ്ടുപയോഗിച്ചുള്ള വെന്റിലേറ്റർ 60 ലക്ഷം, പി.സി.ആർ. മെഷീൻ 39 ലക്ഷം, മനോരോഗികൾക്കായുള്ള പൂന്തോട്ടം 5.5 ലക്ഷം, സി.എസ്.ആർ. ഫണ്ടുപയോഗിച്ചുള്ള ഒ.സി.ടി. മെഷീൻ 1.12 കോടി, ഓക്സിജൻ ജനറേറ്റർ കെട്ടിടം 43 ലക്ഷം എന്നിവയുടേയും പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.

കോട്ടയം മെഡിക്കൽ കോളേജിൽ 200 കിടക്കകളുള്ള പുതിയ കാർഡിയോളജി, കാർഡിയോ തൊറാസിക് ബ്ലോക്കിന്റെ നിർമ്മാണത്തിന് നബാഡിന്റെ ധനസഹായത്തോടെ 36 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. അതിന്റെ നിർമ്മാണ ഉദ്ഘാടനമാണ് ഇതിനോടൊപ്പം നടത്തുന്നത്. ഹൃദ്രോഗ ചികിത്സയ്ക്കായി പ്രത്യേകമായൊരു ബ്ലോക്ക് വരുന്നത് മെഡിക്കൽ കോളേജിലെ കാർഡിയോളജി, കാർഡിയോ തൊറാസിക് വിഭാഗങ്ങളുടെ വികസനത്തിന് വഴിയൊരുക്കും.

കോട്ടയം മെഡിക്കൽ കോളേജിൽ 134.45 കോടി രൂപ ചെലവിൽ നിർമിക്കുന്ന സർജിക്കൽ ബ്ലോക്ക്, മൂന്ന് കോടി രൂപ ചെലവിൽ നിർമിക്കുന്ന മെഡിക്കൽ ആൻഡ് സർജിക്കൽ സ്റ്റോർ എന്നിവയുടെ ഉദ്ഘാടനം അടുത്തിടെ മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. ഈ മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ മാസ്റ്റർപ്ലാനിൽ ഉൾപ്പെട്ടതാണ് സർജിക്കൽ ബ്ലോക്ക്. 564 കോടി രൂപ മുതൽമുടക്കുള്ള ഈ ബ്ലോക്കിന്റെ ആദ്യഘട്ട നിർമാണത്തിനാണ് കിഫ്ബി വഴി 134.45 കോടി രൂപയുടെ സാമ്പത്തികാനുമതി നൽകിയത്.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.പി. മോഹനൻ, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, എൻ.എച്ച്.എം. ചീഫ് എഞ്ചിനീയർ അനില, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ ഡോ. ദിലീപ്, പി.ഡബ്ല്യു.ഡി., കെ.എസ്.ഇ.ബി., എച്ച്.എൽ.എൽ. ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.