Kerala’s Top 50 Policies and Projects-32

കോവിഡ് മഹാമാരിയുടെ വ്യാപനം തുടങ്ങുന്നതിന് മുൻപ് 2020 ഫെബ്രുവരിയിൽ കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 24 വർഷങ്ങൾക്കിടയിൽ ഒരു മാസത്തിൽ ഏറ്റവും അധികം വളർച്ചയുണ്ടായ സമയമായിരുന്നു. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 17.8 ശതമാനവും ആകെ വിനോദസഞ്ചാരികളുടെ എണ്ണം 17.2 ശതമാനവും വർദ്ധിച്ചിരുന്നു. രണ്ട് പ്രളയങ്ങളും നിപ്പയുമൊക്കെ തീർത്ത പ്രതിസന്ധികളെ കൂട്ടായ പരിശ്രമത്തിലൂടെ മറികടന്ന് അതിജീവനത്തിന്റെ പാതയിൽ സഞ്ചരിച്ച് ടൂറിസം മേഖല കരുത്തു കാട്ടിയതിന്റെ ഫലമായിരുന്നു ഈ വളർച്ച.

ഇപ്രകാരം പ്രതിസന്ധികളെ തരണം ചെയ്ത് മികവിലേക്ക് ഉയരുന്നതിന് ടൂറിസം മേഖലയെ സഹായിച്ചത് സംസ്ഥാന സർക്കാർ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളും നടപ്പാക്കിയ നൂതന ആശയങ്ങളുമാണ്. ലോകോത്തര നിലവാരത്തിൽ 2019 ൽ ചാമ്പ്യൻസ് ബോട്ട് ലീഗ് ടൂറിസം പദ്ധതി നടപ്പാക്കിയത് ഇതിന്റെ ഉദാഹരണമാണ്. ഒൻപത് ചുണ്ടൻവള്ള ടീമുകൾ 12 വേദികളിലായി 12 വാരാന്ത്യങ്ങളിൽ ഐ.പി.എൽ പോലെ ലീഗ് മാതൃകയിൽ നടത്തിയ ചാമ്പ്യൻസ് ബോട്ട് ലീഗ് ആദ്യ അനുഭവമായിരുന്നു.

കേരളത്തിലെ ജനകീയമായ വള്ളംകളി എന്ന പ്രാദേശിക വിനോദത്തെ ഏകീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രൊഫഷണൽ കായിക വിനോദമായി മാറ്റാൻ സാധിച്ചു എന്നതാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ പ്രത്യേകത. സ്റ്റാർ സ്‌പോർട്‌സ് ഉൾപ്പടെ എട്ട് ചാനലുകൾ തത്സമയം ചാമ്പ്യൻസ് ബോട്ട് ലീഗ് ജനങ്ങളിലേക്ക് എത്തിച്ചു. ആറ് ഭാഷകളിൽ കമന്ററിയോടെയാണ്് ലീഗ് സംപ്രേഷണം ചെയ്തത്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ 1.85 കോടി ആളുകളും നേരിട്ട് 22 ലക്ഷം പേരും ചാമ്പ്യൻസ് ബോട്ട് ലീഗ് കണ്ടു. കേരളത്തിലെ ടൂറിസം മേഖലയിൽ തിരക്ക് കുറഞ്ഞ ഓഫ് സീസണായിരുന്ന മാസങ്ങളെയാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് പുതിയ ടൂറിസം സീസണാക്കിയത്. ഭാവിയിൽ വിദേശ ആഭ്യന്തര വിനോദ സഞ്ചാരികളെ ഒരുപോലെ കേരളത്തിലേക്ക് ആകർഷിക്കാൻ കഴിയുന്ന ഓന്നായി മാറാൻ ചാമ്പ്യൻസ് ബോട്ട് ലീഗിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചാമ്പ്യൻസ് ലീഗിന് പുറമെ നൂതന ടൂറിസം ആശയങ്ങൾ നടപ്പിലാക്കിയത് കൂടാതെ ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യങ്ങൽ വർദ്ധിപ്പിക്കാനും കഴിഞ്ഞ നാല് വർഷം കൊണ്ട് സർക്കാരിനായി. 29 കോടി രൂപ മുതൽ മുടക്കിൽ ആലപ്പുഴ ഹെറിറ്റേജ് പദ്ധതിയിലെ നാല് പ്രോജക്ടുകൾ പൂർത്തിയാക്കി. 43 കോടി രൂപയുടെ മുസ്‌രിസ് ഹെറിറ്റേജ് പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. തിരുവനന്തപുരം ഹെറിറ്റേജ് ടൂറിസം പദ്ധതിയും നടപ്പാക്കി വരുന്നു.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്വദേശിന്റെ ഭാഗമായുള്ള ആത്മീയ സർക്യൂട്ടും ഇക്കോ സർക്കൂട്ടും പ്രസാദ് പദ്ധതിയുടെ ഭാഗമായുള്ള മലനാട് മലബാർ ക്രൂയിസ് പദ്ധതിയും ഗുരുവായൂർ ക്ഷേത്രത്തിലെ വികസനവുമൊക്കെ മികച്ച രീതിയൽ നടപ്പാക്കാൻ സാധിച്ചു.

പാലായിലെ ഗ്രീൻ ടൂറിസം സർക്യൂട്ട്, ബേക്കൽ ഫോർട്ടിലെയും തെൻമയലിലെയും ലൈറ്റ് ആന്റ് സൗണ്ട് ഷോ തുടങ്ങി ചെറുതും വലുതുമായ മറ്റനേകം ടൂറിസം പദ്ധതികൾ കൃത്യമായും സമയബന്ധിതമായും നടപ്പാക്കാൻ സാധിച്ചു. ഒരു വലിയ ബോട്ട് ലീഗ് ആവിഷ്‌കരിച്ചതിനു പുറമെ മലബാർ റിവർ ക്രൂയിസ് ടൂറിസം പ്രോജക്ടും ഹെറിറ്റേജ് ടൂറിസം പ്രോജക്ടും ഉൾപ്പെടെ കേരളത്തിന്റെ ടൂറിസം മുഖഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കിയത്.

#keralastop50policiesandprojects
#KeralaLeads