ആലപ്പുഴ: സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന വികസനം നടപ്പാക്കിയതോടെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് 3.5 ലക്ഷം കുട്ടികളാണ് പുതുതായി എത്തിയതെന്ന് പൊതുമരാമത്ത് രിജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഗവ.സ്‌കൂള്‍ എന്ന് വെറുതെ എഴുതി വെച്ചാല്‍ കുട്ടികള്‍ എത്തില്ല. അതിന് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണം. പൊതു വിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും 1.39 കോടി രൂപ ചെലവഴിച്ച് നീര്‍ക്കുന്നം ഗവ. യു.പി സ്‌കുളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ജി സുധാകരന്റെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടിയും, കിഫ്ബി പദ്ധതിയില്‍ നിന്ന് മൂന്ന് കോടി രൂപയുമുള്‍പ്പടെ ആകെ 5.39 കോടി രൂപ ചെലവില്‍ 21 ക്ലാസ് മുറികളടങ്ങിയ കെട്ടിട സമുച്ചയമാണ് സ്‌കൂളില്‍ ഉയരുക.

ചടങ്ങില്‍ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം പി അഞ്ജു, ത്രിതല പഞ്ചായത്തംഗങ്ങളായ അഡ്വ. പ്രദീപ്തി സജിത്ത്, വി ധ്യാനസുതന്‍, സുനിത, എല്‍ എസ് ജി ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ ബീന, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ എ കെ പ്രസന്നന്‍, എ.ഇ.ഒ ദീപാ റോസ്, അഞ്ജു സി നായര്‍, ഷാരോണ്‍ സുധാകരന്‍, സുഭാഷ്, സീന മനോജ്, ദീപാ ഗോപിനാഥ്, എസ്.എം.സി ചെയര്‍മാന്‍ എച്ച്. സലാം, എച്ച്.എം അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സന്നിഹിതരായി.