സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചയില്‍ ടൂറിസം മേഖലയുടെ പങ്ക് പ്രധാനമാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പ്രദേശവാസികള്‍ക്ക് സാമ്പത്തിക ഉന്നമനത്തിനായി മാറ്റുവാന്‍ സാധിച്ചത് സംസ്ഥാനത്തിന് അഭിമാന നേട്ടമാണെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം കൊണ്ട് വ്യവസായ മേഖലക്ക് വലിയ മുന്നേറ്റമാണുണ്ടാകുന്നത്. വിനോദസഞ്ചാര മേഖലയിലെ സുരക്ഷിതത്വം ഉറപ്പുവരുത്താനും അനധികൃത ഇടപെടലുകളും ദുരുപയോഗവും തടയുവാനുമായി ടൂറിസം റഗുലേറ്ററി അതോറിറ്റി എത്രയും വേഗം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നമ്മുടെ നാട്ടിലെത്തുന്ന വിദേശ തദ്ദേശീയ അതിഥികളോട് മാന്യതയോടെ പരുമാറുകയും ഹൃദയവിശാലതയോടെ അവരെ സ്വീകരിക്കുകയും വേണം. ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വണ്ടിപ്പെരിയാര്‍ സത്രം ടൂറിസം പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. നിര്‍മ്മാണം പൂര്‍ത്തിയായാലുടന്‍ അടുത്ത ഘട്ടത്തിനുള്ള സര്‍ക്കാര്‍ സഹായം നല്‍കും. പദ്ധതികളുടെ പൂര്‍ത്തീകരണത്തിലുണ്ടാകുന്ന കാലതാമസമാണ് ടൂറിസം മേഖലയുടെ വികസനത്തിന് തടസ്സമാകുന്നത്. ഇതു ടൂറിസം വകുപ്പ് പരിഹരിച്ചുവരുന്നു. എല്ലാ മാസവും എം.എല്‍.എയുടെ നേതൃത്വത്തില്‍ പദ്ധതിയുടെ നിര്‍മ്മാണ അവലോകനം നടത്തണം.
ചരിത്രപ്രധാന തീര്‍ത്ഥാടന ടൂറിസ്റ്റ് കേന്ദ്രമായ സത്രം പദ്ധതിയുടെ ആദ്യഘട്ടം എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ സത്രം ടൂറിസം മാപ്പില്‍ പ്രധാന ഇടംപിടിക്കാന്‍ കാരണമാകുന്ന പദ്ധതിക്ക് തുടക്കം കുറിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു. ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെയും വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നടന്നുവരുന്ന കായിക പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെയും സംഘാടകരെയും മന്ത്രി അഭിനന്ദിച്ചു. ഉത്തരവാദിത്വ ടൂറിസം എല്ലാ ജില്ലകളിലും കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.