ജലപാത മുഖ്യമന്ത്രി ഗതാഗതത്തിന് തുറന്ന് കൊടുക്കും

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീളുന്ന പശ്ചിമതീര ജലപാതയുടെ ( വെസ്റ്റ് കോസ്റ്റ് കനാൽ) ഒന്നാം ഘട്ടം പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (ഫെബ്രുവരി 15) ജലപാത ഗതാഗതത്തിന് തുറന്ന് കൊടുക്കും. രാവിലെ 10.30 ന് വേളി ടൂറിസ്റ്റ് വില്ലേജിൽ നടക്കുന്ന ചടങ്ങിൽ സിയാൽ വാങ്ങിയ സോളാർ ബോട്ട് ജലപാതയിൽ ആദ്യ യാത്ര നടത്തും. ആദ്യഘട്ടത്തിൽ ജലപാതയുടെ 520 കിലോമീറ്ററാണ് നവീകരണം പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കിയത്. തിരുവനന്തപുരം കോവളം മുതൽ കാസർഗോഡ് നീലേശ്വരം വരെ 590 കിലോമീറ്ററും തുടർന്ന് ഹോസ്ദുർഗ് ബേക്കൽ ഭാഗവും ചേർന്ന് 620 കിലോമീറ്ററാണ് ജലപാതയുടെ ആകെ നീളം. ഇതിൽ കൊല്ലം മുതൽ കോഴിക്കോട് കല്ലായി വരെ 328 കിലോമീറ്റർ ദേശീയ ജലപാത-3 ആണ്.

ചടങ്ങിൽ മന്ത്രിമാരയ കടകംപള്ളി സുരേന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, മേയർ ആര്യാ രാജേന്ദ്രൻ, ഡോ. ശശിതരൂർ എം.പി, വി. ജോയി എം.എൽ.എ എന്നിവർ പങ്കെടുക്കും.