എറണാകുളം: സംസാരശേഷിയില്ലാത്ത ഫോർട്ടുകൊച്ചി സ്വദേശിനി ഷംലയ്ക്കും കുടുംബത്തിനും ആശ്വാസമേകുകയാണ് സാന്ത്വനം. നിരവധി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാറ്റി നൽകേണ്ടിയിരുന്ന റേഷൻ കാർഡാണ് അപേക്ഷ നൽകിയ അതേ ദിവസം തന്നെ മുൻഗണനാ വിഭാഗത്തിലേക്ക് കാർഡ് മാറ്റി നൽകിയിരിക്കുന്നത്. മോട്ടോർ വെഹിക്കിൾസ് ആക്ട് ട്രിബ്യൂണലിലെ ജീവനക്കാരനായിരുന്നു ഷംലയുടെ ഭർത്താവ് ബാബു. സംസാരശേഷിയില്ലാതിരുന്ന ബാബു ഒരു വർഷം മുൻപ് ട്രെയിൻ അപകടത്തിൽപ്പെട്ട് മരണപ്പെട്ടു. രണ്ടു മക്കളിൽ ഇളയ കുട്ടിക്കും സംസാരശേഷിയില്ല.

പന്ത്രണ്ടാം ക്ലാസിൽ മൂത്ത കുട്ടിക്ക് 60% കേൾവി ശക്തിയുണ്ട്. പിതാവിൻ്റെ ജോലി ലഭിക്കുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായത്തിനും അപേക്ഷിച്ചിട്ടുണ്ട്. ബാബു ജോലിക്കാരനായതിനാൽ പൊതുവിഭാഗത്തിലുള്ള റേഷൻ കാർഡാണ് ഇവർക്കുണ്ടായിരുന്നത്. ഇത് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് നിരവധി നടപടികൾ പൂർത്തിയാക്കേണ്ടതാണ്. എന്നാൽ സാന്ത്വന സ്പർശം അദാലത്തിലെത്തിയ പരാതി അടിയന്തിരമായി പരിഗണിക്കുകയും റേഷൻ കാർഡ് ബിപിഎൽ വിഭാഗത്തിലേക്ക് മാറ്റി നൽകുകയുമായിരുന്നു.