സ്മാർട്ട് സിറ്റി പദ്ധതിയുടെ നിർവഹണത്തിൽ ദേശീയതലത്തിൽ തിരുവനന്തപുരം കോർപ്പറേഷന് 21-ാം റാങ്ക്. അതിവേഗം പദ്ധതി നിർവഹണം നടത്തിയതിനെ തുടർന്നാണ് 90-ാം റാങ്കിൽ നിന്ന് 21 ലേക്ക് ഉയർന്നത്. സ്മാർട്ട് സിറ്റിയുടെ ഭാഗമായി 1068.40 കേടി രൂപയുടെ പദ്ധതികൾ ടെൻഡർ ചെയ്തതിൽ 1065.04 കോടി രൂപയുടെ പദ്ധതികൾക്ക് വർക്ക് ഓർഡർ നൽകി. 1135 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകളും കോർപ്പറേഷനും അനുവദിച്ചത്.

പദ്ധതി പുരോഗതി വിലയിരുത്തുന്നതിന് കേന്ദ്ര മന്ത്രാലയം തയ്യാറാക്കിയ വെബ്പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്ക് നിർണയിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ പാളയം മാർക്കറ്റ് വികസനം, സ്മാർട്ട് റോഡുകൾ, ചാല വെയർഹൗസിംഗ്, രാജാജിനഗർ വികസനം തുടങ്ങിയ മെഗാ പദ്ധതികൾ 2022ൽ പൂർത്തിയാകും. മറ്റ് പദ്ധതികൾ 2021 ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡാണ് (എസ്.സി.ടി.എൽ) പദ്ധതി നടപ്പാക്കുന്നത്.