എറണാകുളം: സിനിമയുടെ ഉത്സവമായ കൊച്ചി അന്താരാഷ്ട്ര ചലചിത്ര മേളയിൽ നാടൻ രുചികൾ വിളമ്പി നാട്ടുരുചികളെ ലോകസിനിമയുടെ ആസ്വാദകർക്കു പരിചയപ്പെടുത്തുകയാണ് കുടുംബശ്രീ വനിതകൾ.
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മുഖ്യ വേദിയായ സരിത സവിത തീയേറ്റർ സമൂച്ചായത്തിനരികെ ഒരുക്കിയിരിക്കുന്ന കുടുംബശ്രീയുടെ ഭക്ഷണ ശാലയിൽ രുചികളുടെ മഹാവിരുന്ന്.
ഒരു വശത്തു ലോക സിനിമകൾ കാഴ്ചയുടെ വിരുന്നൊരുക്കി ആസ്വാദകരുടെ മനസ് നിറയ്ക്കുമ്പോൾ മറുവശത്ത് തനി നാടൻ വിരുന്നുമായി ഭക്ഷണശാല ആസ്വാദകരുടെ വയറു നിറയ്ക്കുന്നു.
പിടി കോഴിക്കറി, കപ്പ മീൻകറി എന്നിവയാണ് വിഭവങ്ങളിലെ താരങ്ങൾ എങ്കിലും ഇറച്ചിച്ചോറും ഫ്രൈഡ് റൈസും ദം ബിരിയാണിയും ഒപ്പം മത്സരിക്കാൻ ഉണ്ട്. നാലുമണി പലഹാരങ്ങളിൽ വഴക്കൂമ്പ് കട്ലറ്റ് തലയുയർത്തി നിൽക്കുന്നു.
പച്ച മാങ്ങാ, കുക്കുമ്പർ ജ്യൂസുകൾക്കൊപ്പം ഏഴ് തരം നെല്ലിക്ക ജ്യൂസുകൾ കടുത്ത ചൂടിനെ തണുപ്പിക്കാൻ രംഗത്തുണ്ട്.
പല തരം പായസങ്ങൾ മധുരപ്രിയരെ കാത്തിരിക്കുന്നു. ചക്കപ്പായസം മുളയരി പായസം എന്നിവ അവയിൽ ചിലതു മാത്രം.

ലൈവായി ഉണ്ടാക്കി കൊടുക്കുന്ന വിവിധ തരം ലഡു, റവ ഉണ്ട എന്നിവയെല്ലാം രുചി മത്സരത്തിൽ നാവിനു മധുരമായി മുന്നിൽ ഉണ്ട്

എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള കുടുംബ ശ്രീ സംഘമാണ് മികച്ച രുചികൾ ഒരുക്കുന്ന ചലച്ചിത്ര മേളയുടെ ഭക്ഷണ ശാലയുടെ അണിയറ ശില്പികൾ.