നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിവസ്തുക്കളും ഉൾപ്പെടെയുള്ള അനധികൃത സാധനങ്ങളുടെ കടത്ത് തടയാൻ കേരളത്തിന്റെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ കർശന പരിശോധന നടത്താൻ തീരുമാനമായി. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വി. പി. ജോയ് എന്നിവരുടെ നേതൃത്വത്തിൽ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുമായി നടന്ന യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പും ശേഷവും അനധികൃത പണം ഉൾപ്പെടെ വിതരണത്തിനെത്തിക്കാനുള്ള സാഹചര്യം മുൻകൂട്ടി കണ്ട് നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു.

ചെക്ക്‌പോസ്റ്റുകളിലെ ക്യാമറ നിരീക്ഷണം ശക്തിപ്പെടുത്തും. സംസ്ഥാനത്തെ വിവിധ ഗോഡൗണുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തും. കേരളവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ വകുപ്പ് മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അതിർത്തി ജില്ലകളിലെ കളക്ടർമാരും കേരളത്തിലെ എൻഫോഴ്‌സ്‌മെന്റ് ഏജൻസി മേധാവികളും ചർച്ച നടത്തുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്യും. ഓരോ വിഭാഗവും നടത്തുന്ന പ്രവർത്തനം സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിദിന റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.
കസ്റ്റംസ്, കേന്ദ്ര ജി. എസ്. ടി, സംസ്ഥാന ജി. എസ്. ടി, എക്‌സൈസ്, ആദായനികുതി, ഗതാഗത വകുപ്പ് മേധാവികൾ യോഗത്തിൽ സംബന്ധിച്ചു.