വയനാട്: സംസ്ഥാന പട്ടിക ജാതി – പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ 65 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച്ച കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ 74 പരാതികളാണ് പരിഗണിച്ചത്. പുതുതായി 5 പരാതികള്‍ ലഭിച്ചു. ഈ പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് തേടി നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.

പാരമ്പര്യമായി ആദിവാസികള്‍ ഉപയോഗിച്ചു വരുന്ന ശമ്ശാന ഭൂമിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി റവന്യൂ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി ഇടപ്പെടണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം. ആദിവാസി വിഭാഗങ്ങളുടെ ഭൂമിക്ക് പട്ടയം, കൈവശരേഖ എന്നിവ നല്‍കുന്നതില്‍ അനാവശ്യ കാലതാമസം ഉണ്ടാകരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങളായ എസ്. അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍, ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള, വിവിധ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.