കണ്ണൂർ: തലശ്ശേരിയിൽ നടക്കുന്ന ഇരുപത്തിയഞ്ചാമത് ചലച്ചിത്ര മേളയിൽ കഴിഞ്ഞ വർഷം  മൺമറഞ്ഞ ചലച്ചിത്ര രംഗത്തെ പ്രമുഖർക്ക് ആദരമർപ്പിച്ചു. മേളയുടെ  വേദിയായ ലിബർട്ടി തിയേറ്റർ കോംപ്ലക്സിലെ പ്രത്യേക വേദിയിലായി രുന്നു ചലച്ചിത്ര പ്രവർത്തകരെ  അനുസ്മരിച്ചത്. ദേശാടനത്തിലൂടെ മലയാളിയുടെ മനസ്സിൽ മുത്തശ്ശനായി ചേക്കേറിയ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ദേശാടനത്തിന്റെ സംവിധായകൻ ജയരാജ്‌ അനുസ്മരിച്ചു. ആദ്യ കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ഒരാളായിരുന്നു ഉണ്ണി കൃഷ്ണൻ നമ്പൂതിരി, അദ്ദേഹത്തെ പോലുള്ള ആളുകൾ പുതുതലമുറയ്ക്ക് പ്രചോദനം നൽകുന്ന ആളാണെന്നും ജയരാജ് പറഞ്ഞു.

സംഗീത സംവിധായകൻ ഐസക് തോമസ് കോട്ടുകപ്പള്ളിയെ സംവിധായകൻ സന്തോഷ്‌ മണ്ടൂർ അനുസ്മരിച്ചു. സംഗീത ലോകത്ത് ശബ്ദത്തെ മനോഹരമായി ഉപയോഗിച്ചിരുന്ന ആളായിരുന്നു ഐസക് തോമസ് എന്ന് അദ്ദേഹം അനുസ്മരിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി, അഭിനേതാവ് അനിൽ നെടുമങ്ങാട്  രാജ്യാന്തര ചലച്ചിത്ര മേളകളിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക്  സുപരിചിതരായ  കിം കി ഡുക്, ഫെർണാണ്ടസ് സൊളാനസ്‌, സൗമിത്ര ചാറ്റർജി ഓസ്‌ക്കാർ ഇന്ത്യയിലേക്കെത്തിച്ച വസ്ത്രാലങ്കാരിക ഭാനു അത്തയ്യ എന്നിവരെയും മേളയിൽ അനുസ്മരിച്ചു.

പരിപാടിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി സി അജോയ്,  ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകൻ ഭവദാസൻ തുടങ്ങിയവർ പങ്കെടുത്തു. അയ്യപ്പനും കോശിയും, ചാരുലത, അഗ്രഹാരത്തിലെ  കഴുത, കരി, മുൾക്ക്, നാഗ്രിക്ക്, കിസ, സൗത്ത്, സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിംഗ് എന്നീ ചിത്രങ്ങളാണ് മേളയിൽ ഹോമേജ് വിഭാഗത്തിൽ പ്രദർശനത്തിനുള്ളത്.