ആലപ്പുഴ: തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നത് ഊര്‍ജ്ജിതമാക്കുമെന്ന് ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍. വാക്സിനേഷന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായി കളക്ട്രേറ്റില്‍ കൂടിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്പാര്‍ക്കില്‍ പേരുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ജില്ലയിലെ 86 കേന്ദ്രങ്ങള്‍ വഴി ഇന്നുമുതല്‍ (ഫെബ്രുവരി 26) ഊര്‍ജ്ജിതമായി വാക്സിന്‍ നല്‍കും. ഉദ്യോഗസ്ഥര്‍ക്കുള്ള വാക്സിനേഷന്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. വാക്സിന്‍ എടുക്കുന്നതിന് അലോട്ട് മെന്റ് ലഭിച്ച ഉദ്യോഗസ്ഥര്‍ അതത് കേന്ദ്രങ്ങളില്‍ വാക്സിന്‍ എടുക്കണം.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്-ജില്ല ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍. അമ്പലപ്പുഴ, ആലപ്പുഴ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ഫെബ്രുവരി 27,28,മാര്‍ച്ച് 1 തിയതികളില്‍ ആലപ്പുഴ എസ്.ഡി.വി. സെന്റീനറി ഹാളില്‍ വാക്സിനേഷനുള്ള പ്രത്യേക ക്യാമ്പ് നടക്കും.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്സിന്‍ വിതരണം ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ രജിസ്ട്രേഷന്‍ സമയത്ത് നല്‍കിയ മേല്‍വിലാസത്തിന്റെയും ജോലിനോക്കുന്ന സ്ഥാപനത്തിലെ മേല്‍വിലാസത്തിന്‍റെയും അടിസ്ഥാനത്തില്‍ സൗകര്യപ്രദമല്ലാത്ത സ്ഥലങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ലഭിച്ചവര്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് വാക്സിനേഷന്‍ കേന്ദ്രം മാറ്റാന്‍ സൗകര്യം ഒരുക്കും.ഈ വിവരം കാണിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് dmohalppy@yahoo.co.in എന്ന വിലാസത്തില്‍ അപേക്ഷ അയച്ചാല്‍ തൊട്ടടുത്ത ദിവസം സൗകര്യപ്രദമായ വാക്സിനേഷന്‍ കേന്ദ്രം അനുവദിക്കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ സബ്കളക്ടര്‍ എസ്.ഇലാക്കിയ, ഡെപ്യൂട്ടി ഡി.എം.ഓ ഡോ.ബിനോയി എസ്.ബാബു, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.