പത്തനംതിട്ട: നിയസഭാ തെരഞ്ഞെടുപ്പ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് നിരീക്ഷിക്കാനും സമയബന്ധിതമായി നടപടിയെടുക്കാനുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ സുഗമമായി നടപ്പാക്കുന്നതിന് ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഓരോ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. സ്പെഷ്യല്‍ തഹസില്‍ദാര്‍ കെ.എച്ച്. മുഹമ്മദ് നവാസിനെ ഹരിത പെരുമാറ്റച്ചട്ടത്തിനുള്ള ജില്ലാ നോഡല്‍ ഓഫീസറായും നിയമിച്ചു.
തെരഞ്ഞെടുപ്പ് ഘടന അനുസരിച്ച് ഉദ്യോഗസ്ഥരെയും സിവില്‍ പോലീസ് ഓഫീസറിനെയുമാണ് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡില്‍ നിയമിച്ചത്.

തിരുവല്ല നിയോജക മണ്ഡലത്തില്‍ സ്‌ക്വാഡ് ലീഡറായി പെരിങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസ് ഈപ്പന്‍, റാന്നി നിയോജക മണ്ഡലത്തില്‍ സ്‌ക്വാഡ് ലീഡറായി റാന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുധാകുമാരി, ആറന്മുള നിയോജക മണ്ഡലത്തില്‍ സ്‌ക്വാഡ് ലീഡറായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി എ.തമ്പി, കോന്നി നിയോജക മണ്ഡലത്തില്‍ സ്‌ക്വാഡ് ലീഡറായി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.സനല്‍കുമാര്‍, അടൂര്‍ നിയോജക മണ്ഡലത്തില്‍ സ്‌ക്വാഡ് ലീഡറായി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി.സുനില്‍ എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.

ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന്റെ
പ്രവര്‍ത്തനത്തിനുള്ള പൊതു നിര്‍ദേശങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സര്‍ക്കാര്‍ പരിസരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചുമര്‍ എഴുത്ത്, പോസ്റ്റര്‍ / പേപ്പറുകള്‍ ഒട്ടിക്കല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപത്തില്‍ അപകീര്‍ത്തിപ്പെടുത്തല്‍, അല്ലെങ്കില്‍ കട്ട് ഔട്ടുകള്‍, ഹോര്‍ഡിംഗുകള്‍, ബാനര്‍, പതാകകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിന് അനുവദിക്കില്ല.

പ്രാദേശിക നിയമപ്രകാരം മുദ്രാവാക്യങ്ങള്‍ എഴുതുക, പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുക, കട്ട് ഔട്ടുകള്‍ സ്ഥാപിക്കുക, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിനായി പ്രത്യേകം ഏതെങ്കിലും സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ അവസരം നല്‍കണം.
മുദ്രാവാക്യങ്ങള്‍ എഴുതുക, പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുക, കട്ട് ഔട്ടുകള്‍ സ്ഥാപിക്കുക, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍ തുടങ്ങിയവ ഏതെങ്കിലും പൊതു സ്ഥലത്ത് പരസ്യം ചെയ്യുക എന്നത് പ്രാദേശിക നിയമപ്രകാരം അനുവദനീയമാണ്. ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ അവസരം നല്‍കണം.
താല്‍ക്കാലികവും എളുപ്പത്തില്‍ നീക്കം ചെയ്യാവുന്നതുമായ പരസ്യ സാമഗ്രികള്‍ താമസക്കാരന്റെ സ്വമേധയാ ഉള്ള അനുമതിയോടെ സ്വകാര്യ സ്ഥലങ്ങളില്‍ സ്ഥാപിക്കാം.
ചുമരില്‍ എഴുതാന്‍ വ്യക്തമായി അനുവദിക്കാത്ത സാഹചര്യത്തില്‍, പോസ്റ്ററുകള്‍ ഒട്ടിക്കുന്നത് സ്വത്തിന്റെ ഉടമയുടെ സമ്മതം വാങ്ങി എന്ന കാരണം പറഞ്ഞ് ഒരു സാഹചര്യത്തിലും അനുവദിക്കരുത്.
എല്ലാ ചുമര്‍ രചനകളും പോസ്റ്ററുകള്‍, പേപ്പറുകള്‍ ഒട്ടിക്കല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപത്തില്‍ അപകീര്‍ത്തിപ്പെടുത്തല്‍, സര്‍ക്കാര്‍ സ്വത്തിലെ കട്ട് ഔട്ട് / ഹോര്‍ഡിംഗ്, ബാനറുകള്‍, പതാകകള്‍ തുടങ്ങിയവ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം 24 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യണം.
എല്ലാ അംഗീകൃത രാഷ്ട്രീയ പരസ്യങ്ങളും പൊതു സ്വത്തിലും പൊതു ഇടത്തിലും റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ പാലങ്ങള്‍, റോഡുകള്‍, സര്‍ക്കാര്‍ ബസുകള്‍, ഇലക്ട്രിക് അല്ലെങ്കില്‍ ടെലിഫോണ്‍ തൂണുകള്‍, മുനിസിപ്പല്‍ / തദ്ദേശ സ്വയംഭരണ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ 48 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യണം.
ഒരു സ്വകാര്യ സ്വത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ അനധികൃത രാഷ്ട്രീയ പരസ്യങ്ങളും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം.