പാലക്കാട്: രാജ്യാന്തര ചലച്ചിത്രമേളയിൽ അനിവാര്യമായ തലമുറമാറ്റം സംഭവിക്കുന്നതായി അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ. ആസ്വാദകരുടെയും സംവിധായകരുടെയും പുതുതലമുറ പങ്കാളിത്തമാണ് ഇത്തവണത്തെ മേളയുടെ സവിശേഷത . മേളയുടെ നാലു പതിപ്പുകളിലും അത് പ്രകടമായെന്നും അദ്ദേഹം പറഞ്ഞു . നാല് പതിപ്പുകളായി മേള നടത്തിയതിലൂടെ എല്ലാ മേഖലയിലും യുവാക്കളുടെ ആവേശകരമായ പങ്കാളിത്തമുണ്ടായി.
മേളയോടൊപ്പം ഇനി ദീർഘദൂരം ഇവർ സഞ്ചരിക്കേണ്ടവരാണ്. മികച്ച ആസ്വാദകരെയും ചലച്ചിത്രപ്രവർത്തകരെയും സൃഷ്ടിക്കാനുള്ള രാജ്യാന്തര ചലച്ചിത്ര മേളയുടെ ചരിത്രദൗത്യം അനസ്യൂതം തുടരും. സാംസ്കാരിക മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച പാലക്കാടിന്റെ മണ്ണിനു മേളയിലൂടെ നവ്യാനുഭവം നൽകാനായതിൽ ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു .
ഇത്തവണത്തെ മേളയ്ക് ലഭിച്ച ആവേശകരമായ ആസ്വാദക പങ്കാളിത്തം പ്രാദേശികമായി ഇത്തരം പതിപ്പുകൾ നടത്തേണ്ടത്തിന്റെ പ്രസക്തി ഊട്ടിയുറപ്പിക്കുന്നുണ്ട് . അതുകൊണ്ടുതന്നെ സാധാരണക്കാർക്ക് ലോക സിനിമയെ അടുത്തറിയാനുള്ള അവസരമൊരുക്കുന്നതിന് ചലച്ചിത്ര അക്കാദമി കൂടുതൽ ശ്രമം നടത്തും . രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയാണെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിയാഫിന്റെ (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻസ്) അംഗീകാരമുള്ള ചലച്ചിത്ര മേള എന്ന നിലയിൽ സ്ഥിരം വേദി തലസ്ഥാന നഗരി തന്നെയായിരിക്കും.
അക്കാഡമി ലക്ഷ്യമിട്ടതുപോലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുർണ്ണമായും പാലിച്ച് നടത്തിയ മേളയാണ് നാലു പതിപ്പുകളിലും യാഥാർത്ഥ്യമായത്. പ്രേക്ഷകരുടെ സഹകരണമാണ് ഇത്തവണത്തേയും മേളയുടെ വിജയ ഘടകം . കോവിഡ് പ്രതിസന്ധിക്കിടയിലും പ്രോഗ്രാമുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ മേളയെ വിജയിപ്പിക്കാനായത് മലയാളികളുടെ അച്ചടക്കബോധത്തിന് മറ്റൊരു തെളിവായെന്നും അദ്ദേഹം പറഞ്ഞു . മറ്റ് പല ചലച്ചിത്ര മേളകളും മാറ്റിവെയ്ക്കുകയോ ഓൺലൈനായി നടത്തുകയോ ചെയ്തപ്പോഴാണ് ഐഎഫ്എഫ്കെ യുടെ ഈ മാതൃകാപരമായ മുന്നേറ്റമെന്നും അജോയ് ചന്ദ്രൻ പറഞ്ഞു .