കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ മെയ് 22 മുതല്‍ 31 വരെ  വിക്ടേഴ്‌സ് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ പ്രശസ്ത സംവിധായകരുടെ അന്താരാഷ്ട്രനിലവാരമുള്ള പത്ത് ചലച്ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യും.
പ്രശസ്ത ബംഗാളി സംവിധായകന്‍ ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സംയുക്തമായി നിര്‍മ്മിച്ച് 1996-ല്‍ പുറത്തിറക്കിയ ‘മേക്കിംഗ് ഓഫ് മഹാത്മ’യാണ് 22ന് ഉദ്ഘാടന ചിത്രം. ഈ ഇംഗ്ലീഷ് ചിത്രത്തില്‍ രജിത് കപൂര്‍, പല്ലവി ജോഷി തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു.
ജി.വി അയ്യര്‍ സംവിധാനം ചെയ്ത് 1983-ല്‍ പുറത്തിറങ്ങിയ ഇന്ത്യയിലെ ആദ്യ സംസ്‌കൃത ചലച്ചിത്രം ‘ആദി ശങ്കരാചാര്യ’ 23ന് സംപ്രേഷണം ചെയ്യും.
24ന് സംപ്രേഷണം ചെയ്യുന്നത് കേതന്‍ മേത്ത സംവിധാനം ചെയ്ത് 1987-ല്‍ പുറത്തിറങ്ങിയ  ‘മിര്‍ച്ച് മസാല’യാണ്.  ഇന്ത്യയില്‍ 1940-കളിലെ ബ്രിട്ടീഷ് ഭരണത്തിന്റെ കഥ പറയുന്ന ഈ ഹിന്ദിചിത്രത്തില്‍ നസിറുദീന്‍ഷാ, സ്മിതാ പാട്ടീല്‍, ഓംപുരി  എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.
നാലാം ദിവസമായ 25 ന് കെ. ബിക്രാം സിംഗ് സംവിധാനം ചെയ്ത് 1994-ല്‍ പുറത്തിറങ്ങിയ ഹിന്ദിചിത്രം ‘തര്‍പ്പണ്‍’ സംപ്രേഷണം ചെയ്യുന്നു. ഓംപുരി, രേവതി, ദിനാ പതക്, മനോഹര്‍ സംഗ് എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നു.
ഇന്ത്യയിലെ അഴിമതി വിരുദ്ധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വൈരുദ്ധ്യങ്ങളെ കൈകാര്യം ചെയ്യേണ്ടി വരുന്ന ഒരു കര്‍ഷകന്റെ ജീവിതത്തെ അനാവരണം ചെയ്തുകൊണ്ട് 1992-ല്‍ പുറത്തിറങ്ങി കെ. ഹരിഹരന്‍ സംവിധാനം ചെയ്ത ഹിന്ദിചിത്രം ‘കറണ്ട് ‘ 26ന് സംപ്രേഷണം ചെയ്യും. ഓംപുരി, ദീപ്തി നവാല്‍, ശ്രീറാം ലഗു തുടങ്ങിയവയാണ് അഭനേതാക്കള്‍.
27 ന് കെ.എം. മധുസൂദനന്‍ സംവിധാനം ചെയ്ത് 2008-ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം ‘ബയോസ്‌കോപ്പ്’ സംപ്രേഷണം ചെയ്യും. കോളനി വല്‍ക്കരണത്തെയും അടിമത്തത്തെയും നിശബ്ദമാക്കി ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തിയ ഉപകരണത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ വാള്‍ട്ടര്‍ വാഗ്ണര്‍, നെടുമ്പ്രം ഗോപി തുടങ്ങിയവര്‍ അഭിനയിക്കുന്നു.
2003-ല്‍ വേണു സംവിധാനം ചെയ്ത ‘പരിണാമം’ 28 ന് സംപ്രേഷണം ചെയ്യും. അഞ്ചു മുതിര്‍ന്ന പൗരന്മാരുടെ കഥ പറയുന്ന വാര്‍ദ്ധക്യത്തിന്റെ ഏകാന്തതയും ആവര്‍ത്തന വിരസതയും ചര്‍ച്ച ചെയ്യുന്ന ഈ മലയാള ചിത്രത്തില്‍ മാടമ്പ് കുഞ്ഞിക്കുട്ടന്‍, അശോകന്‍, നെടുമുടി വേണു, റ്റി.പി.മാധവന്‍, രവി മേനോന്‍, കവിയൂര്‍ പൊന്നമ്മ, അംബികാ മോഹന്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തുന്നു.
29 ന് ശ്യാം ബനഗല്‍ സംവിധാനം ചെയ്ത് 1994-ല്‍ പുറത്തിറങ്ങി 1995-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കിയ ഹിന്ദി ചലച്ചിത്രം  ‘മാമോ’ സംപ്രേഷണം ചെയ്യും. 1994-ല്‍ പുറത്തിറങ്ങിയ അരിബാം ശ്യാം ശര്‍മ സംവിധാനം ചെയ്ത ‘സനാബി’ 30 ന് സംപ്രേഷണം ചെയ്യും.  ഈ മണിപൂരി ചിത്രത്തില്‍ ജെ. സുശീല, ദേവന്‍, കിരണ്‍മാല തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.
പത്താം ദിവസമായ 31 ന് ജ്യോതി സരൂപിന്റെ ‘ബബ് ‘ സംപ്രേഷണം ചെയ്യും. 2001-ല്‍ പുറത്തിറങ്ങിയ ഈ കാശ്മീരി ചലചിത്രം മാതാപിതാക്കളെ നഷ്ടപ്പെട്ടവരുടെ വേദനയെക്കുറിച്ചും കാശ്മീരി സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും നല്‍കുന്നു.
പുതിയ പാഠ്യപദ്ധതിയില്‍ സിനിമാ പഠനം ഒരു ഭാഗമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടേഴ്‌സിലെ സിനിമാ വാരം ഒരു മുതല്‍ക്കൂട്ടാവുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ സാദത്ത് അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ച്ച മുതല്‍ രാത്രി ഒമ്പതിന് ചലച്ചിത്രത്തിന്റെ സംപ്രേഷണവും അടുത്ത ദിവസം രാവിലെ ഒമ്പതിന് പുന:സംപ്രേഷണവും ഉണ്ടായിരിക്കും.