വരുമാന പരിധിയുടെ പേരില്‍ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് നിഷേധിക്കപ്പെട്ട കൂവപ്പളിളി സ്വദേശിനിയായ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് അടിയന്തിരമായി സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കണമെന്ന്  ന്യൂനപക്ഷകമ്മീഷനംഗം ബിന്ദു. എം. തോമസ്  കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക്  നിര്‍ദ്ദേശം നല്‍കി. സ്‌കോളര്‍ഷിപ്പിനുള്ള വരുമാന പരിധി രണ്ട് ലക്ഷം രൂപയാണെന്നിരിക്കെ അതില്‍ താഴെയുള്ള തുക പരിധികണക്കാക്കിയാണ് സ്‌കോളര്‍ഷിപ്പ് നിഷേധിക്കപ്പെട്ടതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.   സിറ്റിംഗില്‍  പരിഗണിച്ച മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ  സമാനരീതിയിലുള്ള  പരാതിയ്ക്കും കമ്മീഷന്റെ ഇടപെടലിലൂടെ പരാഹാരമായി. 2015 ല്‍ മെഡിക്കല്‍ കോളേജ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 11 -ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കോളര്‍ഷിപ്പിന്  അപേക്ഷ നല്‍കിയിരുന്നു. പഠനം പൂര്‍ത്തിയാക്കിയിട്ടും ഇതു സംബന്ധിച്ച വ്യക്തമായ വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ്  തുടര്‍ പഠനത്തിനൊരുങ്ങുന്ന പെണ്‍കുട്ടി കമ്മീഷനില്‍ പരാതി നല്‍കിയത്. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെ നാലു പേര്‍  നല്‍കിയ പരാതിയില്‍ കമ്മീഷന്‍ വിസ്താരം നടത്തി. മകളുടെ എന്‍ജിനിയറിംഗ് പഠനത്തിന് എടുത്ത  വായ്പ സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യസ വായ്പാ  ഇളവ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ബാങ്ക് തയ്യാറാകുന്നില്ലെന്ന  കൂട്ടിക്കല്‍ സ്വദേശിയുടെ പരാതിയില്‍ കമ്മീഷന്‍ വിശദമായ അന്വേഷണം നടത്തും. ഉയര്‍ന്ന മാര്‍ക്കു വാങ്ങി വിജയിച്ച മകള്‍ക്ക്  ജോലി ലഭിച്ചില്ലെന്നും വിവാഹിതയായി ഭര്‍തൃഗൃഹത്തില്‍ കഴിയുന്ന മകളെ ജപ്തി ഭീഷണി നല്‍കി  ബാങ്ക് അധികൃതര്‍ മാനസികമായി പീഢിപ്പിക്കുകയാണെന്നാണ് പരാതി. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ പരിഗണിച്ച 26 പരാതികളില്‍ പത്തെണ്ണം പരിഹരിച്ചു. ബാക്കി പരാതികള്‍ ജൂലൈ മൂന്നിന് നടക്കുന്ന അടുത്ത സിറ്റിംഗില്‍ പരിഗണിക്കും.