ഒരാഴ്ചയ്ക്കിടെ എട്ടു ശതമാനം വർധന

കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജില്ലാ കലക്ടർ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകി. കോവിഡ് രോഗികളുടെ എണ്ണത്തിൽ എട്ട് ശതമാനം വർധനവാണ് കഴിഞ്ഞ ഒരു ആഴ്ച്ചക്കിടെ ഉണ്ടായത്. നിയന്ത്രണങ്ങൾ പാലിക്കപ്പെടാത്ത പക്ഷം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് പോകേണ്ടി വരുന്ന സാഹചര്യം ഉണ്ടാവും. ഇത് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ശക്തമാക്കി കോവിഡ് വ്യാപനം തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ സാംബശിവ റാവു നിർദ്ദേശം നൽകി.

കോവിഡ് രോഗികളുടെ എണ്ണത്തിനനുസരിച്ച് വാർഡുകളെ കണ്ടെയ്ൻമെന്റ്, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി നിശ്ചയിച്ച് കോവിഡ് ജാഗ്രത പോർട്ടലിൽ പരസ്യപ്പെടുത്തുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ സാധാരണ ജീവിതം നയിക്കുന്നതിന് വേണ്ട അവശ്യ സൗകര്യങ്ങൾക്ക് പ്രവർത്തനാനുമതി ഉണ്ടാവും. തൊഴിൽ സംബന്ധമായ കാര്യങ്ങൾക്ക് അനുമതി ഉണ്ടാവും. ആരാധനാലയങ്ങൾ, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾക്ക് അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ല. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെടുന്ന വാർഡുകൾ അടച്ചിടും.

ഇവിടങ്ങളിൽ നിന്ന് മറ്റു വാർഡുകളിലേക്ക് യാത്ര അനുവദനീയമല്ല. ഭക്ഷ്യവിതരണ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും മാത്രമേ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുമതി ഉണ്ടാകു. ചടങ്ങുകൾ നടത്തുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യാതെ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും കോവിഡ് ബാധിച്ചാൽ നടത്തിപ്പുകാർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് കലക്ടർ പറഞ്ഞു. യോഗത്തിൽ ഡി.എം ഡെപ്യൂട്ടി കലക്ടർ എൻ.റംല പങ്കെടുത്തു.