ബുദ്ധിപരമായ പോലീസ് സേവനമാണ് ജനാധിപത്യത്തിന് ആവശ്യമെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ് (റിട്ട) പി സദാശിവം പറഞ്ഞു. തൃശൂര്‍ രാമവര്‍മ്മപുരത്ത് പോലീസ്അക്കാദമിയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനവും അക്കാദമി ദിന പ്രഭാഷണവും നടത്തുകയായിരുന്നു അദ്ദേഹം.
നിയമം നടപ്പിലാക്കല്‍ മാത്രമല്ല പോലീസിന്‍റെ ചുമതല. സാമൂഹിക ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ പോലീസിന്‍റെ ഇടപെടലുകള്‍ ആവശ്യമാണ്. മനുഷ്യാവകാശ സംരക്ഷണം, രാഷട്രീയ സാമ്പത്തികാവകാശങ്ങളുടെ സംരക്ഷണം, ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണം തുടങ്ങിയവയും പോലീസിന്‍റെ ഉത്തരവാദിത്വമാകണം. സെന്‍സിറ്റീവായ ജോലിയാണ് പോലീസിന്‍റേത്. അതിനാല്‍ ഓരോ പ്രവര്‍ത്തനത്തിലും പോലീസിന് ജാഗ്രതയും ശ്രദ്ധയും വേണം. നിയമപാലനത്തിലും കാര്യക്ഷമതയിലും മികവുറ്റതാണ് കേരളപോലീസ്. പോലീസിന്‍റെ പ്രതിച്ഛായ കളങ്കപ്പെട്ടാല്‍ അത് സര്‍ക്കാരിനെയും ബാധിക്കും. – ഗവര്‍ണ്ണര്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് നിയമാവബോധം നല്‍കണം. താഴെത്തട്ടിലുള്ള പോലീസുകാര്‍ പോലും നിയമതലത്തിലുണ്ടാവുന്ന ഏറ്റവും പുതിയ മാറ്റങ്ങളും ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണം. ജനങ്ങളുടെ ശരിയായ സുഹൃത്തായാണ് പോലീസ് പ്രവര്‍ത്തിക്കേണ്ടത്. പോലീസിനെ പലപ്പോഴും അഴിമതിക്കാരായും മോശക്കാരായും ചിത്രീകരിക്കുന്ന പ്രവണത സമൂഹത്തിലുണ്ട്. ഇത് പ്രവര്‍ത്തികൊണ്ട് പോലീസ് മാറ്റിയെടുക്കണം.
ആഭ്യന്തര സുരക്ഷയും ദേശീയ സുരക്ഷയും പരസ്പരം പൂരകമാണ്. ഇതില്‍ പോലീസിന്‍റെ റോള്‍ നിര്‍ണ്ണായകമാണ്. കേരളപോലീസ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. പോലീസ് അക്കാദമി പോലീസ് പരിശീലനത്തിലും ഗവേഷണത്തിലും മികവിന്‍റെ കേന്ദ്രമാകുമെന്നും അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുമെന്നും ഗവര്‍ണ്ണര്‍ ആശംസിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അധ്യക്ഷത വഹിച്ചു. എഡിജിപിയും കേരള പോലീസ് അക്കാദമി ഡയറക്ടറുമായ ഡോ. ബി.സന്ധ്യ സ്വാഗതവും ഡിഐജി അനൂപ് കുരുവിള ജോണ്‍ നന്ദിയും പറഞ്ഞു. വിവിധ പ്രവര്‍ത്തനങ്ങളില്‍ മികവുതെളിയിച്ച പോലീസുകാര്‍ക്ക് ഗവര്‍ണ്ണര്‍ ഉപഹാരങ്ങള്‍ നല്‍കി.