ഹരിതകേരളം മിഷനു കീഴില്‍ മാതൃകാ പദ്ധതിയായി പുലമണ്‍ തോട് നവീകരണം പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ പി. അയിഷാ പോറ്റി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എം.എല്‍.എയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനും മേഖലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം പുലമണ്‍ ജംഗ്ഷന്‍ മുതല്‍ മീന്‍പിടിപ്പാറവരെ തോടിന്റെ വശങ്ങളില്‍ സംയുക്ത പരിശോധന നടത്തിയശേഷമാണ് നഗരസഭാ കാര്യാലയത്തില്‍ യോഗം ചേര്‍ന്നത്.
പുലമണ്‍ തോട് നവീകരണം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആവശ്യമാണെന്നും ഇതിനായി കുറ്റമറ്റ പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്യേണ്ടതെന്നും എം.എല്‍.എ നിര്‍ദേശിച്ചു. മാതൃകാ പദ്ധതി എന്ന നിലയില്‍ നവീകരണം നടപ്പാക്കുന്നതിന് എല്ലാ വിഭാഗം ആളുകളും സഹകരിക്കണമെന്ന് അയിഷാ പോറ്റി അഭ്യര്‍ത്ഥിച്ചു.
നവീകരണത്തിന് മുന്നോടിയായി അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും മലിനീകരണം തടയുകയും വേണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പറഞ്ഞു. തോട് നവീകരണത്തിന് കൊട്ടാരക്കര നഗരസഭ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. പദ്ധതി നടപ്പാക്കുന്നതിന് പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ബി. ശ്യാമളയമ്മ അറിയിച്ചു.
നഗരസഭാ പരിധിയില്‍ കൈയ്യേറ്റങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മൈലം, മേലില, കുളക്കട ഗ്രാമപഞ്ചായത്തുകളിലെ കയ്യേറ്റ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് പ്രത്യേക സര്‍വ്വേ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും തഹസീല്‍ദാര്‍ അറിയിച്ചു. സര്‍വ്വേ ജോലികള്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും.
തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം കൊട്ടാരക്കര നഗരസഭ മുഖേന നിയമനടപടികള്‍ സ്വീകരിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധി അറിയിച്ചു. പുലമണ്‍ തോട് നവീകരണത്തിനായി വിവിധ വകുപ്പുകള്‍ തയ്യാറാക്കിയ  പദ്ധതി നിര്‍ദേശങ്ങള്‍ ഏകീകരിച്ച് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയിട്ടുണ്ട്.
മൈനര്‍ ഇറിഗേഷന്‍, ടൂറിസം, മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പുകളുടെ ഫണ്ട്, ജില്ലാ പദ്ധതി വിഹിതം, എം.പിയുടെയും എം.എല്‍.എയുടെയും പ്രാദേശിക വികസന ഫണ്ട്, കൊട്ടാരക്കര നഗരസഭയുടെയും മൈലം, മേലില, കുളക്കട ഗ്രാമപഞ്ചായത്തുകളുടെയും വിഹിതം എന്നിവയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ സേവനവും ലഭ്യമാക്കും. നഗസഭയിലെ ജനപ്രതിനിധികളും വിവിധ വകുപ്പുകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.