സംസ്ഥാനത്ത് എല്ലാ പ്രധാന നഗരങ്ങളിലും മലിനജലം സംസ്‌കരിക്കുന്നതിനുളള സിവറേജ് സംവിധാനവും കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിന് സെപ്‌റ്റേജ് സംവിധാനവും ഒരുക്കുന്നതിനുളള നിർദേശങ്ങൾ തയ്യാറാക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചു. പരിസ്ഥിതി, ജലവിഭവം, തദ്ദേശഭരണം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തനും ഉൾപ്പെടുന്നതാണ് സമിതി.

സെപ്‌റ്റേജ്, സിവറേജ് സംവിധാനം ഇല്ലാത്തതുകൊണ്ട് നദികളും മറ്റു ജലാശയങ്ങളും മലിനമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിലാണ് ഈ തീരുമാനം. യോഗത്തിൽ മന്ത്രിമാരായ കെ.ടി. ജലീൽ മാത്യു ടി തോമസ്, റവന്യു-പരിസ്ഥിതി ആഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാൾ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവരും കോർപ്പറേഷൻ കൗൺസിൽ ഭാരവാഹികളും പങ്കെടുത്തു.