കണ്ണമ്പ്ര ഗ്രാമ പഞ്ചായത്തിന്റയും കൃഷി വകുപ്പിന്റയും സംയുക്ത സംരംഭമായ കണ്ണമ്പ്ര ജൈവ കുത്തരി ഉല്‍പാദനമില്‍ നാളെ (ജൂണ്‍ 16) ഉച്ചയ്ക്ക് രണ്ടിന് ആറാംതൊടിയില്‍ പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ, നിയമ, സാംസ്‌കാരിക- പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും.
കണ്ണമ്പ്ര പഞ്ചായത്ത്, കൃഷി വകുപ്പ്, കര്‍ഷകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് കുത്തരി വിപണിയിലെത്തിക്കുന്നത്. യഥാര്‍ഥ കാര്‍ഷിക സംസ്‌ക്കാരം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി രാസകീടനാശിനി പൂര്‍ണമായും ഒഴിവാക്കി കൃഷി ചെയ്ത നെല്ലാണ് അരിയായി വിപണിയിലെത്തിക്കുന്നതെന്ന് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. രജിമോന്‍ പറഞ്ഞു. പഞ്ചായത്തിലെ ചേറുംകോട്, പന്നിക്കോട് പാടശേഖരങ്ങളില്‍ എഴുപതോളം ഹെക്ടറിലാണ് ജൈവ രീതിയില്‍ കൃഷി ചെയ്തത്. ഈ വര്‍ഷം 140 ഹെക്ടറില്‍ കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. ആധുനിക യന്ത്രസംവിധാനങ്ങളോടു കൂടിയാണ് മില്ല് സജ്ജീകരിച്ചിരിക്കുന്നത്.
കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. രജിമോന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ ചാമുണ്ണി മുഖ്യാതിഥിയാവും. ജില്ലാ പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ കല, കൃഷി വകുപ്പ് ഡയറക്ടര്‍ ഉഷ, അസി. ഡയറക്ടര്‍ ലാലിമ, കണ്ണമ്പ്ര കൃഷി ഓഫീസര്‍ മഞ്ജുഷ, ജില്ലാ പഞ്ചായത്ത് അംഗം മീനാകുമാരി, കണ്ണമ്പ്ര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ. മുരളീധരന്‍, വൈസ് പ്രസിഡന്റ് എ. വനജകുമാരി, പാടശേഖര സമിതി സെക്രട്ടറി സുധാമണി, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുക്കും.