ജില്ലയില്‍ എം.പിമാരുടെ ഫണ്ട് ഉപയോഗിച്ചുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന എം.പി ഫണ്ട് അവലോകന യോഗത്തിലാണ് ഭരണാനുമതി ലഭിച്ച എല്ലാ പദ്ധതികളും ഉടനെ നിര്‍വഹണം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ നിര്‍ദേശം നല്‍കിയത്. റോഡുകള്‍, നടപ്പാതകള്‍, കുടിവെള്ള പദ്ധതികള്‍, ബസ് കാത്തിരുപ്പ് കേന്ദ്രങ്ങള്‍, ടോയ്ലറ്റ് നിര്‍മാണം, പമ്പ് ഹൗസ് നിര്‍മാണം, പി.എച്ച്.എസ്.സി നിര്‍മാണം തുടങ്ങി നിരവധി പദ്ധതികളാണ് ജില്ലയില്‍ നടപ്പിലാക്കുന്നത്.
ഭിന്നശേഷിക്കാര്‍ക്കുള്ള ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിതരണം അടുത്ത മാസം നല്‍കാനുള്ള നടപടികള്‍ തുടങ്ങാന്‍ എം.ബി രാജേഷ് എം.പി നിര്‍ദേശിച്ചു. അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഷോളയൂര്‍ ട്രൈബല്‍ സ്‌കൂള്‍, ജി.എച്ച്.എസ്.എസ്. കരിമ്പ, ജി.എച്ച്.എസ്.എസ്.പൊറ്റശ്ശേരി, ജി.എച്ച്.എസ്.എസ്. ഉമ്മിണി, സി.ബി.കെ.എം.എച്ച്.എസ്.എസ് പുതുപ്പരിയാരം, മലമ്പുഴ ആശ്രമം സ്‌കൂള്‍, ബിഗ് ബസാര്‍ പാലക്കാട്, ജി.എച്ച്.എസ്.എസ്. മങ്കര, ജി.എച്ച്.എസ്.എസ്. പട്ടാമ്പി എന്നീ സ്‌കൂളുകളില്‍ എം.ബി. രാജേഷ് എം.പി യുടെ ഫണ്ട് ഉപയോഗിച്ച് സ്മാര്‍ട്ട് ക്ലാസ് നിര്‍മാണം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിലെ 10 സ്‌കൂളുകളില്‍ കൂടി സ്മാര്‍ട്ട് ക്ലാസ് നിര്‍മാണം ആരംഭിച്ചതായും നിര്‍വഹണ ഏജന്‍സിയായ നിര്‍മിതി കേന്ദ്രം അധികൃതര്‍ അറിയിച്ചു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ 24 ലക്ഷം ഉപയോഗിച്ച് ഡയാലിസിസ് യൂനിറ്റിലെ റാംപ് നിര്‍മാണം ജൂലൈയില്‍ പൂര്‍ത്തിയാക്കും.
കുനിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മാണം ത്വരിതപ്പെടുത്തി ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കാനും യോഗം നിര്‍ദേശിച്ചു. പി.കെ.ബിജു എം.പിയുടെ ഫണ്ടില്‍ നിന്നും 48 ലക്ഷം ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണം. എം.പിമാരായ എം.ബി. രാജേഷ്, പ്രൊഫ. റിച്ചാര്‍ഡ് ഹേ, എ.കെ.ആന്റണി, വയലാര്‍ ആന്റണി, സുരേഷ് ഗോപി, പി.വി. അബ്ദുള്‍ വഹാബ്, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.കെ. ബിജു എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വിവിധ പദ്ധതികളുടെ നിലവിലെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. എം.ബി. രാജേഷ് എം.പി, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഡോ. പി. സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍, നിര്‍വഹണ ഏജന്‍സി ഉദ്യോഗസ്ഥര്‍, എക്സി. എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.