അട്ടപ്പാടിയിലെ അമ്മമാരുടെ കരവിരുതില്‍ നിര്‍മിച്ച അയ്യായിരത്തോളം കാര്‍ത്തുമ്പി കുടകളാണ് ഇത്തവണ വിപണിയിലെത്തിയത്. കാര്‍ത്തുമ്പി കുടകളുടെ ഈ സീസണിലെ വിപണനോദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക- പാലമെന്ററികാര്യ വകുപ്പു മന്ത്രി എ.കെ.ബാലന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.
പട്ടികവര്‍ഗക്ഷേമ വകുപ്പില്‍ നിന്നും 16,40,000 രൂപയാണ് ഇത്തവണ കാര്‍ത്തുമ്പി കുട നിര്‍മാണ യൂനിറ്റിനായി അനുവദിച്ചത്. ആദിവാസി കൂട്ടായ്മയായ തമ്പിനു കീഴില്‍ 30 സ്ത്രീകളാണ് കുട നിര്‍മിക്കുന്നത്. 2015-ലാണ് വകുപ്പിന്റെ സഹകരണത്തോടെ ആദിവാസി ഊരുകളിലെ സ്ത്രീകള്‍ക്കിടയില്‍ കുടനിര്‍മാണ പരിശീലനം ആരംഭിച്ചത്. വിവിധ ഊരുകളിലായി ആരംഭിച്ച കുടനിര്‍മാണ യൂനിറ്റുകള്‍ അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ സഹകരണത്തോടെ തമ്പിനു കീഴില്‍ ഒറ്റ യൂനിറ്റാക്കി മാറ്റുകയായിരുന്നു. ഒരു കുട നിര്‍മിച്ചാല്‍ അമ്പത് രൂപയാണ് പ്രതിഫലം. ദിവസത്തില്‍ 500 മുതല്‍ 750 രൂപ വരെ പ്രതിഫലം നേടാന്‍ ഇതിലൂടെ ഇവര്‍ക്ക് സാധിക്കുന്നു. ബാങ്ക് അക്കൗണ്ട് വഴിയാണ് പ്രതിഫലം നല്‍കുന്നത്. കറുപ്പിലും മറ്റു നിറങ്ങളിലുമുള്ള ത്രീഫോള്‍ഡ് കുടകളാണ് പ്രധാനമായും വിപണിയിലിറക്കുന്നത്. കറുപ്പിന് 320 രൂപയും കളര്‍ കുടകള്‍ക്ക് 350 രൂപയുമാണ് വില. മുംബൈയില്‍ നിന്നാണ് കുടനിര്‍മാണത്തിനുള്ള വസ്തുക്കള്‍ വാങ്ങുന്നത്.

ലക്ഷ്മി ഉണ്ണികൃഷ്ണന്‍, വിനീത, വള്ളി, ജ്യോതി, മീനു, കെ.എന്. രമേശ്, കെ.എ. രാമു എന്നിവരാണ് കുട നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. അടുത്ത വര്‍ഷം കാര്‍ത്തുമ്പിയുടെ ബാനറില്‍ നോട്ടുബുക്കുകള്‍, സ്‌കൂള്‍ ബാഗുകള്‍, എന്നിവ വിപണിയിലെത്തിക്കും.
അഗളി ഗ്രാമപഞ്ചായത്ത്, മറ്റ് ത്രിതല പഞ്ചായത്തുകള്‍, ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട് സിറ്റി, കൊച്ചിന്‍ ഷിപയാര്‍ഡ് വിവിധ സംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നും കുടകള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്.karhtumbi.com -ല്‍ ഓണ്‍ലൈനായും കുടകള്‍ വാങ്ങാം. ഓണ്‍ലൈന്‍ കൂട്ടായ്മയായ പീസ് കളക്ടീവാണ് ഓണ്‍ലൈന്‍ വപണിക്ക് നേതൃത്വം നല്‍കുന്നത്.