സംസ്ഥാന സര്‍ക്കാരിന്റേയും ഹരിതകേരള മിഷന്റേയും ഒരു കൂട്ടം കര്‍ഷകരുടേയും ശ്രമഫലമായി മരണാസന്നയായ കവിയൂര്‍ പുഞ്ചയ്ക്ക് പുതുജീവന്‍. ഇരുപത് വര്‍ഷമായി തരിശുനിലമായിരുന്ന പുഞ്ചയില്‍ ഇത്തവണ കൃഷിയിറക്കി വിജയഗാഥ രചിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. ഇതിനായി 1800 ഏക്കര്‍ തരിശുനിലമാണ് ഇപ്പോള്‍ പുനരുജ്ജീവിപ്പിക്കുന്നത്. കവിയൂര്‍ കുന്നന്താനം പഞ്ചായത്തുകളിലും തിരുവല്ല മുനിസിപ്പാലിറ്റിയിലുമായാണ് പുഞ്ച വ്യാപിച്ച് കിടക്കുന്നത്. ഒരു കാലത്ത്, സമ്പന്നമായിരുന്ന കവിയൂര്‍ പുഞ്ച മാലിന്യ നിക്ഷേപത്തിന്റെ ഫലമായാണ് കൃഷിയോഗ്യമല്ലാതായി മാറിയത്. പുഞ്ചയ്ക്ക് ഒപ്പം സമ്പല്‍സമൃദ്ധമായിരുന്ന വലിയതോട് മാലിന്യവാഹിനിയായി മാറി. വലിയ തോട്ടിലെ നീരൊഴുക്ക് നിലച്ചത് കൃഷിയെ തകിടം മറിച്ചു. വളരെ അപൂര്‍വമായി ചില നെല്‍കൃഷി പരീക്ഷണങ്ങള്‍ ഇടയ്ക്കുണ്ടായെങ്കിലും അതൊന്നും നീണ്ട് നിന്നില്ല. അങ്ങനെ കൃഷി കവിയൂരിന് അന്യം നിന്ന് പോകുകയായിരുന്നു.

കവിയൂരിനെ കതിരണിയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വരട്ടാര്‍, കോലറയാര്‍, പള്ളിക്കലാര്‍ തുടങ്ങിയ നദികളുടെ പുനരുജ്ജീവനപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഹരിതകേരള മിഷന്‍ ഏറ്റെടുത്തതാണ്. ഒക്ടോബറോട് കൂടി ഒന്നാം ഘട്ടമെന്ന നിലയില്‍ അഞ്ഞൂറ് ഏക്കറില്‍ കൃഷിയിറക്കും. ഇതിന് മുന്‍പ്, വയല്‍പഠന യാത്ര നടത്തി കവിയൂര്‍ പുഞ്ചയ്ക്കായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരുന്നു. പാടശേഖരസമിതിയാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. ഹരിതകേരള മിഷന്‍ കൃഷിക്ക് ആവശ്യമായ നിലമൊരുക്കി കൊടുക്കും. രണ്ടാംഘട്ടത്തില്‍ നെല്‍കൃഷിക്കൊപ്പം പാടവരമ്പത്ത് തെങ്ങ്കൃഷിക്കും പദ്ധതിയുണ്ട്. ടൂറിസത്തിന് കൂടി പ്രാധാന്യം നല്‍കിയാണ് കവിയൂര്‍ പുഞ്ചയുടെ രണ്ടാംഘട്ടം ഒരുക്കുന്നത്. ജൈവകൃഷിയെ പൂര്‍ണ്ണമായും പ്രോത്സാഹിപ്പിച്ചാണ് പുഞ്ചയൊരുക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ആയിരം ഏക്കറില്‍ കൂടി കൃഷി വ്യാപിപ്പിക്കുമെന്ന് ഹരിതകേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് പറഞ്ഞു.