കോവളത്തെ  അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്താൻ ഉടൻ മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് ടൂറിസം സഹകരണം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൂർത്തീകരിച്ച ടൂറിസം വികസന പദ്ധതികളുടെ ഉദ്ഘാടനം കോവളം ഈവ് ബീച്ച്   പാർക്കിംഗ് മൈതാനത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
ലോകത്ത് തന്നെ അറിയപ്പെടുന്ന വിദഗ്ധരെയാണ് മാസ്റ്റർ പ്ലാൻ തയാറാക്കാൻ ഏൽപ്പിച്ചിരിക്കുന്നത്. കൂടുതൽ വിദേശസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നടത്തും. ഇതിനായി 56 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. കാലതാമസം കൂടാതെ പദ്ധതികളെല്ലാം നടപ്പാക്കും. സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പ്രധാന സ്ഥലങ്ങളിലെല്ലാം സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. രാത്രികാലങ്ങളിൽ ബീച്ചിൽ വെളിച്ചം ഉറപ്പുവരുത്തുന്നതിന് പരിസ്ഥിതി സൗഹൃദ സോളാർ വിളക്കുകൾ സ്ഥാപിച്ചു. നടപ്പാത നവീകരിക്കുന്നതിന് 25 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കോവളം കാണാൻ എത്തുന്ന സഞ്ചാരികൾക്ക് വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജ് കാണാവുന്ന രീതിയിൽ നവീകരണ പ്രവർത്തനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
  എം.വിൻസന്റ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. വി.കെ.പ്രശാന്ത് മുഖ്യാതിഥിയായിരുന്നു. സിറ്റി പോലിസ് കമ്മീഷണർ പി. പ്രകാശ്, വാർഡ് കൗൺസിലർ നിസാബീവി, കെ.എച്ച്.ആർ.എ രക്ഷാധികാരി സുധീഷ് കുമാർ, എസ്.കെ.എച്ച്.എഫ് സെക്രട്ടറി ജനറൽ മനോജ് ബാബു, കെ.ടി.പി.ഡി.സി രക്ഷാധികാരി ടി.എൻ.സുരേഷ് എന്നിവർ ആശംസ നേർന്നു. ടൂറിസം ഡയറക്ടർ പി. ബാലകിരൺ സ്വാഗതവും ടൂറിസം അഡീഷണൽ സെക്രട്ടറി മൃൺമയി ജോഷി നന്ദിയും പറഞ്ഞു.