പാലക്കാട് താലൂക്ക് കേന്ദ്രീകരിച്ച് നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തില്‍ 182 അപേക്ഷകള്‍ പരിഗണിച്ചു. എ.ഡി.എം.ടി. വിജയന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍. സമര്‍പ്പിച്ച അപേക്ഷകളിലുളള തീരുമാനങ്ങള്‍ 15 ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ അപേക്ഷകനെ തപാല്‍ വഴി അറിയിക്കണമെന്ന് എ.ഡി.എം. നിര്‍ദ്ദേശം നല്‍കി. അപേക്ഷകള്‍ പരിശോധിക്കാന്‍ വിവിധ വകുപ്പുകള്‍ 30 കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. ലഭിച്ച അപേക്ഷകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനാല്‍ കാലതാമസം കൂടാതെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയും. ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യം മുന്നില്‍ കണ്ടാണ് മൂന്നാം ശനിയാഴ്ചകളില്‍ താലൂക്ക്തല അദാലത്ത് ജില്ലാ കലക്ടര്‍ നേരിട്ടെത്തി നടത്തുന്നത്. 42 പരാതികള്‍ക്ക് പുറമെ 140 പരാതികളാണ് അദാലത്തില്‍ നേരിട്ട് ലഭിച്ചത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതല്‍ ലഭിച്ചത്. റേഷന്‍കാര്‍ഡിലെ മുന്‍ഗണനപട്ടികയിലേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകരെത്തി. കാര്‍ഷിക വിളകള്‍ക്കുള്ള നഷ്ട പരിഹാരം, ലൈഫ് മിഷന്‍ ഭവനനിര്‍മാണം, ആരോഗ്യ ഇന്‍ഷുറന്‍സ്, പൊതുമരാമത്ത്, വൈദ്യൂതി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും ലഭിച്ചു.
അദാലത്തില്‍ ആര്‍.ഡി.ഒ പി. കാവേരിക്കുട്ടി, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) പി.സെയ്്ദ് അലി, ഡെപ്യൂട്ടി കലക്ടര്‍ (റവന്യൂ റിക്കവറി) പി.നളിനി, തഹസീല്‍ദാര്‍മാരായ വി.വിശാലാക്ഷി, കെ. ആനിയമ്മ വര്‍ഗീസ്, വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.