എഴുപത്തൊന്നാമത് സ്വാതന്ത്രദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കുമെന്ന്് എ.ഡി.എം ടി. വിജയന്‍ അറിയിച്ചു. സ്വതന്ത്രദിനാഘോഷം സമുചിതമായി നടപ്പിലാക്കുന്നതിനായി ചേര്‍ന്ന സ്റ്റാന്‍ഡിങ് സെലിബ്രേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സ്വാതന്ത്ര ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കി. എ.ആര്‍ പൊലിസ്, കെ.എ.പി, ലോക്കല്‍ പൊലിസ്, എക്സൈസ് സ്റ്റാഫ്, ഹോം ഗാര്‍ഡ്സ്, വാളയാര്‍ ഫോറസ്റ്റ് സ്‌കൂള്‍ ട്രെയിനീസ്, എന്‍.സി.സി, സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ്, വാളയാര്‍ ഫോറസ്റ്റ് സ്‌കൂളിലെ വനിതാ കാഡറ്റുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാവും പരേഡ് നടക്കുക. എ.ആര്‍ ക്യാംപ് കമാന്‍ഡറാവും പരേഡിന്റെ ചുമതല വഹിക്കുക. ആഗസ്റ്റ് 10, 11 തിയ്യതികളില്‍ വൈകീട്ട് 3.30നും ആഗസ്റ്റ് 13ന് രാവിലെ 7.30നും കോട്ടമൈതാനത്ത് പരേഡ് പരിശീലനം നടക്കുമെന്ന് കമാന്‍ഡര്‍ അറിയിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് സാംസ്‌ക്കാരിക പരിപാടികള്‍, ബാന്‍ഡ് മേളം എന്നിവ നടത്തും. പരേഡ്, റിഹേഴ്സല്‍ , സാംസ്്ക്കാരിക പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഘുഭക്ഷണം ഉറപ്പുവരുത്തും. റിഹേഴ്സലും പരേഡും നടക്കുമ്പോള്‍ കോട്ടമൈതാനത്ത് പൂര്‍ണ സജ്ജമായ മെഡിക്കല്‍ ടീമും എല്ലാ സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സും സജ്ജമായിരിക്കും. പൂര്‍ണമായും പ്ലാസ്റ്റിക്ക് ഒഴിവാക്കിയാണ് പരിപാടികള്‍ നടത്തുക. ദേശീയ പതാക ഉപയോഗിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എ.ഡി.എം പറഞ്ഞു. ഏകദേശം 600 പേര്‍ക്കിരിക്കാവുന്ന പന്തലാണ് ക്രമീകരിക്കുന്നത്. സ്വാതന്ത്ര ദിനത്തില്‍ അങ്കണവാടികളടക്കം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തണമെന്ന് നിര്‍ദേശം നല്‍കി. അടിയന്തര സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് പൊലീസ്, അഗ്നിശമനസേന എന്നിവരെ ചുമതലപ്പെടുത്തി. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ടി. വിജയന്‍ അധ്യക്ഷനായി. ആര്‍.ഡി.ഒ പി. കാവേരിക്കുട്ടി, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍, സ്‌കൂള്‍ അധികൃതര്‍, ഉദ്യേഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.