രണ്ടാം ഘട്ടത്തില്‍  822 പേര്‍ക്ക് ഒന്നാം ഗഡു നല്‍കി
ജില്ലയില്‍ ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തില്‍ 1132 വീടുകള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളുടെ ചുമതലയില്‍ പൂര്‍ത്തിയാക്കാന്‍ അവശേഷിക്കുന്ന വീടുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഒന്നാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയായ വീടുകള്‍ പൂര്‍ണമായും താമസയോഗ്യമായിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.
വിവിധ പദ്ധതികളില്‍ അനുവദിച്ച് പണി പൂര്‍ത്തിയാകാത്ത 1213 വീടുകളാണ് ജില്ലയിലുണ്ടായിരുന്നത്. ഇതില്‍ 1132 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായതോടെ ലക്ഷ്യമിട്ടതിന്റെ 94 ശതമാനം കൈവരിച്ചു. ഇനി 81 വീടുകളാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുവാന്‍ അവശേഷിക്കുന്നത്. ഇതില്‍ 30 വീടുകള്‍ പട്ടികജാതി വികസന വകുപ്പിന്റെതും 32 വീടുകള്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെയും 19 വീടുകള്‍ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളുടേതുമാണ്. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളുടെ വീടുകള്‍  പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ മാസം ഏഴിന് ഈ രണ്ട് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടര്‍ വിളിച്ചു   ചേര്‍ത്തത്. ഈ യോഗത്തില്‍ നല്‍കിയ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് പട്ടികജാതി വികസന വകുപ്പ് രണ്ടാഴ്ചയ്ക്കുളളില്‍ 48 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. അവശേഷിക്കുന്ന 30 വീടുകളുടെ നിര്‍മാണം 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ 32 വീടുകളില്‍ ഒന്നും പൂര്‍ത്തിയായിട്ടില്ല. പട്ടികവര്‍ഗ വികസന വകുപ്പ് വീടുകള്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. റാന്നി താലൂക്കിലാണ് പട്ടികവര്‍ഗ വികസന വകുപ്പിന്റെ കൂടുതല്‍   വീടുകള്‍ പൂര്‍ത്തിയാക്കാനുള്ളത്. 25 എണ്ണം. ഇവ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ തുടങ്ങിയവരുടെ പ്രത്യേക യോഗം വിളിച്ച് ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി.
ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തില്‍ 3985 പേരാണ് ഗുണഭോക്തൃ ലിസ്റ്റില്‍               ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ ഒന്നാം ഘട്ടത്തില്‍ വീടിന് അര്‍ഹതയുള്ള 2984 പേരില്‍  929 പേര്‍ കരാര്‍ വച്ച് വീട് നിര്‍മാണം ആരംഭിച്ചു. 822 പേ ര്‍ക്ക് ഒന്നാം ഗഡുവും 67 പേര്‍ക്ക് രണ്ടാം ഗഡുവും നല്‍കി. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും പ്ലാന്‍ ഫണ്ടിന്റെ 20 ശതമാനം ലൈഫ് പദ്ധതിയിലേക്ക് മാറ്റി വയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതനുസരിച്ച് ജില്ലാ പഞ്ചായത്തും വിവിധ ബ്ലോക്ക് പഞ്ചായത്തുകളും തങ്ങളുടെ വിഹിതം ഗ്രാമപഞ്ചായത്തു കള്‍ക്ക് കൈമാറി. ഈ തുകയും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ നീക്കിവച്ചിട്ടുള്ള തുകയും ഉപയോഗിച്ചാണ് രണ്ടാം ഘട്ടത്തിന്റെ ഒന്നാം ഗഡു നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ലൈഫ് പദ്ധതിക്കായി വായ്പ എടുത്തിട്ടുള്ള തുക തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതോടെ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയും.
യോഗത്തില്‍ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എന്‍ ഹരി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, വിവിധ ബ്ലോക്ക്, മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.