തിരുവല്ലയില്‍ നടക്കുന്നത് ജില്ലയിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണെന്ന്  ജില്ലാകളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. തിരുവല്ലയില്‍ മാത്രം 35 ബോട്ടുകളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി വിന്യസിച്ചിട്ടുള്ളത്.  ബോട്ടുകളിലും വള്ളങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലുള്ളവരെ രക്ഷിക്കുന്നതിന് എയര്‍ലിഫ്ടിംഗ് നടത്തും. ഏറ്റവും ശ്രദ്ധ തിരുവല്ലയില്‍ കൊടുക്കുകയാണ്. റാന്നി, കോഴഞ്ചേരി, ആറന്മുള മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുലര്‍ത്തിയ അതീവ ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനം ഇന്നും തുടരുകയാണ്. ആറന്മുളയില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്ടിംഗ് ആരംഭിച്ചു. അടൂരില്‍ എത്തിയ 23 ബോട്ടുകളില്‍ മൂന്ന് എണ്ണം പന്തളത്തേക്കും 10 എണ്ണം തിരുവല്ലയിലേക്കും 10 എണ്ണം പത്തനംതിട്ടയിലേക്കും അയച്ചു.
തിരുവനന്തപുരത്തു നിന്നും ഇന്നലെ രാത്രി കടപ്രയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പത്ത് ബോട്ടുകള്‍ എത്തിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. തിരുവല്ലയില്‍ ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച മൂന്നു ബോട്ടുകള്‍ ഇന്നും വിവിധ സ്ഥലങ്ങളിലായി പ്രവര്‍ത്തനം തുടരുകയാണ്. തിരുവനന്തപുരത്തു നിന്ന് എത്തിച്ച കെടിഡിസിയുടെ ആറ് സ്പീഡ് ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇവ വട്ടടി, തോട്ടടി തുടങ്ങിയ ഉള്‍പ്രദേശങ്ങളിലാണ് ഉപയോഗിക്കുക. ഇന്നലെ രാത്രി എത്തിച്ച മറ്റ് രണ്ട് സ്പീഡ് ബോട്ടുകള്‍ കുറ്റൂര്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു വരുകയാണ്.     തിരുവല്ലയില്‍ എത്തിയിട്ടുള്ള ആര്‍മിയുടെ മൂന്നു ബോട്ടുകള്‍ നിരണത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങി.
കോഴഞ്ചേരി ആറന്മുള മേഖലയില്‍ കഴിഞ്ഞ ദിവസം എന്‍ഡിആര്‍എഫിന്റെ 15 ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതിനു പുറമേ ആറോളം ഫിഷിംഗ് ബോട്ടുകളും വിന്യസിച്ചിരുന്നു. നാടന്‍ വള്ളങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു വരുകയാണ്. ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് കോഴഞ്ചേരി, ആറന്മുള മേഖലയില്‍ ഇന്നലെ മാത്രം 1200 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഈ ബോട്ടുകളും വള്ളങ്ങളും ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ ബോട്ടുകള്‍ ഇവിടേക്ക് അയയ്ക്കും. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന ആറാട്ടുപുഴ, കോഴിപ്പാലം, മാലക്കര, ഇടയാറന്മുള എന്നിവിടങ്ങളിലേക്ക് നാലു ബോട്ടുകള്‍ പുതുതായി എത്തിച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. ഇതുവരെ എത്തിച്ചേരാന്‍ കഴിയാതിരുന്ന എല്ലാ സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടുണ്ട്. മാരാമണ്ണിലേക്ക് രണ്ട് ബോട്ടുകള്‍ അയച്ചിട്ടുണ്ട്. ക്യാമ്പുകളിലെ ഭക്ഷണ വിതരണം ഉറപ്പാക്കിയിട്ടുള്ളതായും കളക്ടര്‍ പറഞ്ഞു.