പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യവസ്തുക്കൾ ഉൾപ്പെടെ സഹായം എത്തിക്കുന്നതിനും പ്രവർത്തനം മികച്ചതാണെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേക സംവിധാനം എർപ്പെടുത്തിയതായി ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. ഓരോ ക്യാമ്പിന്റെയും പ്രവർത്തനം ഫലപ്രദമാണെന്ന് ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിക്കുന്ന നടപടി പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. ഇന്നു മുതൽ ക്യാമ്പുകളുടെ നടത്തിപ്പ് ചുമതല ഇവർക്കായിരിക്കും. ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണം അതത് താലൂക്കിന്റെ ഹബിൽ നിന്നും എത്തിക്കും. ക്യാമ്പുകളിൽ ആവശ്യമായ വൈദ്യസഹായം അതത് മെഡിക്കൽ നോഡൽ ഓഫീസറുടെ ചുമതലയിൽ നൽകും. ഇതുൾപ്പെടെ ക്യാമ്പുകളിലേക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ക്യാമ്പ് ഓഫീസർമാർ ലഭ്യമാക്കും.
ഇതിനു പുറമേ, ഈ കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും ക്യാമ്പുകളുടെ പ്രത്യേക ആവശ്യങ്ങൾ മനസിലാക്കുന്നതിനും കേന്ദ്രീകൃതമായ കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചു. 26 ഗ്രൂപ്പുകളായി 52 ഉദ്യോഗസ്ഥരെയാണ് ക്യാമ്പ് സന്ദർശിക്കുന്നതിന് അയച്ചത്. വൈകിട്ട് അഞ്ചുവരെയുള്ള സമയം ഈ ടീം ക്യാമ്പുകൾ സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തും. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ലഭിച്ചോ തുടങ്ങിയ വിവരങ്ങൾ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റിപ്പോർട്ട് വൈകിട്ട് ആറിന് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. ഈ റിപ്പോർട്ട് പരിശോധിച്ച് ക്യാമ്പുകളിൽ താമസിക്കുന്നവർക്കുള്ള അധിക സഹായങ്ങളും, പ്രത്യേക പ്രശ്‌നങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും. ഇതാദ്യമായാണ് ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിന് കേന്ദ്രീകൃത ടീമിനെ അയയ്ക്കുന്നത്. നിലവിൽ ആളിനെ ക്യാമ്പിൽ പോസ്റ്റു ചെയ്യുക, ക്യാമ്പിലേക്കു ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുക, വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ക്യാമ്പ് കൈകാര്യം ചെയ്യുക തുടങ്ങിയ നടപടികൾക്കു പുറമേയാണ് ഏറ്റവും മികച്ച പ്രവർത്തനം ഉറപ്പാക്കുന്നതിന് പ്രത്യേക ടീമിനെ നിയോഗിച്ചത്.