നവരാത്രി ആഘോഷങ്ങൾക്കും പൂജകൾക്കും മുന്നോടിയായി നവരാത്രിവിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. ഞായർ രാവിലെ 7.30 മണിക്ക് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയിൽ ഘോഷയാത്രയോടനുബന്ധിച്ച സുപ്രധാന ചടങ്ങായ ഉടവാൾ കൈമാറ്റം നടന്നു. പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആചാരപ്രകാരം ഉടവാൾ കൈമാറി. അദ്ദേഹം ഉടവാൾ ശുചീന്ദ്രം ദേവസ്വം ജോയിന്റ് കമീഷണർ എം അൻപുമണിക്ക് നൽകി. സി.കെ ഹരീന്ദ്രൻ എം.എൽ.എ, നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യു.ആർ.ഹീബ, പുരാവസ്തു വകുപ്പ് ഡയറക്ടർ ജെ.റജികുമാർ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് കൊട്ടാര മുറ്റത്ത് നടന്ന പൂജാ ചടങ്ങിൽ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ, എം.വിൻസെന്റ് എം.എൽ.എ എന്നിവർ സന്നിഹിതരായിരുന്നു.

പത്മനാഭപുരം തേവാരക്കെട്ടിൽനിന്ന് സരസ്വതിദേവി, വേളിമലയിൽനിന്ന് കുമാരസ്വാമി, ശുചീന്ദ്രത്തുനിന്ന് മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് ഘോഷയാത്രയുടെ അകമ്പടിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്.


വിഗ്രഹങ്ങൾ കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ വൈകിട്ട് ഇറക്കിപ്പൂജ നടത്തും. തിങ്കൾ രാവിലെ കുഴിത്തുറയിൽനിന്ന് പുറപ്പെടുന്ന ഘോഷയാത്രയ്ക്ക് കളിയിക്കാവിളയിലെ തിരുവനന്തപുരം ജില്ലാതിർത്തിയിൽ കേരള പൊലീസ്, ദേവസ്വം, റവന്യൂവകുപ്പുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. വൈകിട്ട് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഗ്രഹങ്ങൾ ഇറക്കിപ്പൂജ നടത്തും. ഒമ്പതിന് രാവിലെ നെയ്യാറ്റിൻകരയിൽനിന്ന് പുറപ്പെടുന്ന ഘോഷയാത്ര വൈകിട്ട് കിഴക്കേകോട്ടയിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുമുന്നിലുള്ള നവരാത്രിമണ്ഡപത്തിൽ എത്തും.
ആചാരപ്രകാരമുള്ള വരവേൽപ്പിനെതുടർന്ന് ഉടവാളിനൊപ്പം സരസ്വതീവിഗ്രഹത്തെ പത്മതീർഥക്കരയിലെ നവരാത്രിമണ്ഡപത്തിലും വേളിമല കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. 10ന് നവരാത്രിപൂജ ആരംഭിച്ച് വിജയദശമി ദിനമായ 19ന് സമാപിക്കും. പൂജയെടുപ്പിന് മറുനാൾ ഒരു ദിവസത്തെ നല്ലിരിപ്പിനു ശേഷം 21ന് രാവിലെ മാതൃക്ഷേത്രങ്ങളിലേക്ക് വിഗ്രഹങ്ങളുടെ മടക്കിയെഴുന്നള്ളത്ത് ആരംഭിക്കും. ആദ്യ ദിനം നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും രണ്ടാം ദിനം കുഴിത്തുറ മഹാദേവക്ഷേത്രത്തിലും ഇറക്കി പൂജ നടത്തിയ ശേഷം 23ന് വൈകിട്ട് പത്മനാഭപുരം കൊട്ടാരത്തിൽ എത്തും. സരസ്വതി ദേവിയെ ആനപ്പുറത്തും മറ്റു വിഗ്രഹങ്ങളെ പല്ലക്കിലുമാണ് എഴുന്നള്ളിക്കുന്നത്.